https://lh3.googleusercontent.com/.../w426-h284/15+-+1
poems എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poems എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 ജൂൺ 24, തിങ്കളാഴ്‌ച

ഹമ്പട ഞാനേ"

ഉള്ളിന്റെ ഉള്ളിൽ 
മരിച്ചു - മരച്ചങ്ങു പോകുമ്പോൾ 
ഒരു ഉയിർപ്പുണ്ട്, 
ഒരൊന്നൊന്നര ഉയിർപ്പു. 
അതുവരെ ഉള്ള ഞാനായിരിക്കില്ല 
ആ ഞാൻ .
ഉയിർത്തെണീച്ചു
ചുമലു കുടഞ്ഞൊരു പോക്കാ .
എല്ലാരോടും ചെറുങ്ങനെ ചിരിച്ചു ചിരിച്ചു
വെറുങ്ങനെ അങ്ങിനെ ചിരിച്ചിരിക്കും.
അലമ്പായ അലമ്പിലെല്ലാം കൊണ്ടോയി
തല വയ്ക്കുന്നൊരെണ്ണം.
കൂവിയാർത്ത്,
ബഹളം വെച്ച് ,
കണ്ണില്കണ്ടതും കയ്യിൽകിട്ടിയതും തിന്ന്,
കണ്ട വേരിനോടും മരത്തിനോടും ഒക്കെ
മിണ്ടി,
ഉടുപ്പിലൊക്കെ പെയിന്റ് വാരിപ്പൂശി
മോഡേൺ ആർട്ടാക്കി,
ഒരു കഥയുമില്ലാത്ത
കൊറേ കഥയും പറഞ്ഞു,
എന്തുട്രീ " ന്നു ചോദിച്ചാൽ
ഒന്നൂല്ലഡ്രാ " ന്നു പറഞ്ഞു,
നട്ടപ്പാതിരായ്ക്കും
പൊറപ്പെട്ടു പോവാൻ കൊതിക്കുന്ന ഞാൻ .
അതുവരെ ഉള്ള ഞാനായിരിക്കില്ല,
ആ ഞാൻ .
ഉയിർത്തുവരുന്ന ഞാൻ .
ഹമ്പട ഞാനേ" ന്നു ഞാൻ തന്നെ
വിളിച്ചു പോവുന്ന ഞാൻ.

2017 ഡിസംബർ 14, വ്യാഴാഴ്‌ച

വസന്തം

ഒരു മൊട്ട്.
ഒരു പൂവ് വിരിയുന്നു.
ഒരോ പൂവ് കൊണ്ടും ഓരോ വസന്തം. പൊടിയുന്ന ഓരോ  വിയർപ്പുകണങ്ങളിൽ നിന്നും ഓരോ മൊട്ട്.
വീണ്ടും ഓരോ പൂവ്.
പിന്നേയും ഓരോ വസന്തങ്ങൾ.
കറുത്ത പൂക്കൾ...
ചിലവയ്ക്ക് നിറമേയില്ല.
പക്ഷേ, മുള്ളുകളില്ല.
കറുത്തതും, നിറമില്ലാത്തതുമായ
വസന്തങ്ങൾ.
ഒന്നൊന്നായി വിരിഞ്ഞ് നിറയുന്നു...

2016 നവംബർ 30, ബുധനാഴ്‌ച

മണല്‍ ഘടികാര യാത്രകള്‍

ഇരുട്ട് പൊതിഞ്ഞ
കരയുടെ ഒറ്റപ്പെട്ട
ചില തുണ്ടുകള്‍
ചെവി തുളക്കുന്ന
ആര്‍ത്തനാദങ്ങളുടെ
കരിങ്കല്‍ ചീളുകള്‍
എരിഞ്ഞെരിഞ്ഞു പിന്നെ
പുകഞ്ഞു നീറ്റുന്ന
നോവിന്‍ കനലുകള്‍
എന്നെ എനിക്കാണേറെയിഷ്ടമെന്ന്
പതിഞ്ഞു ചൊല്ലുന്ന ഇരവുകള്‍
നിവര്‍ത്തി നിവര്‍ത്തി പ്രാന്തായ
കെട്ടുപിണഞ്ഞ പകല്‍ നേരങ്ങള്‍.
പിന്നെയും പിന്നെയും തുടര്‍ന്ന്
കൊണ്ടേയിരിക്കും
മണല്‍ ഘടികാര യാത്രകള്‍

2016 ജനുവരി 27, ബുധനാഴ്‌ച

ഒരു മഴ,
നനയാതെ നനയാൻ ,
ഒരു വെയിൽ,
ഓർമ്മകളെ പൊള്ളിക്കാൻ,
ഒരു വരി ,
നിന്നിലെൻ ആഴത്തെയറിയാൻ ,
ഒരു ചുംബനം ,
അധരങ്ങളിലീറനായിന്നും,
ഒരേയൊരു നിമിഷം ,
നിന്‍റെയസ്സാന്നിധ്യത്തെ
മറക്കാൻ ,
ഒരു മൊഴി ...
കാലം വരേയ്ക്കും
വിതുമ്പാൻ.

2015 നവംബർ 2, തിങ്കളാഴ്‌ച

പിരിച്ചെഴുത്ത്

അനേകം സാധ്യതകളിൽ നിന്ന്
സംഭവിച്ച ഒരു ദിവസത്തിനെ
എങ്ങിനെ പിരിച്ചെഴുതാം
നീയും ഞാനുമെന്നോ
അതോ ഇരുളിനേം
വെളിച്ചത്തിനെം
ഇടകലർത്തി കുഴിച്ചുമൂടിയ
നമ്മുടെ സ്വപ്നങ്ങളെന്നോ

മനസ്സ്

ഞാന്‍ അസ്വസ്ഥയാണ്..
സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും
നേര്‍ത്ത അതിര്‍ വരമ്പുകളില്‍
മനസ്സിന്‍റെ വിഭ്രാത്മക പരിവൃത്തം.
സംഭ്രമിപ്പിക്കുന്ന ചിന്തകളുടെ
വേലിയേറ്റ- ഇറക്കങ്ങള്‍.
തിളച്ചുപൊന്തുന്ന നിശ്വാസങ്ങള്‍
അവ തച്ചുടയ്ക്കുന്ന -
മനഃസന്തുലനം

2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

നിന്നെ വരയ്കുമ്പോൾ

ഞാൻ ചായക്കൂട്ടുകൾ തേടുന്നു
നിന്നെ വരയ്ക്കുവാനായ്.
എന്റെ കാൻ വാസിലെ
ഇരുണ്ട വരകളിലോ
ഒതുങ്ങാതെ നീയും.
ചായങ്ങളോ,
തികയാതെ ഞാനും.
ഉദിച്ചുയരുന്ന സൂര്യനിൽനിന്ന്
ഞാൻ കടമെടുക്കട്ടെ.
നിന്റെ തീക്ഷ്ണ നയനങ്ങളിലെ
വെള്ളി നക്ഷത്രങ്ങൾക്കായ്,
ചെന്താമാരയുടെ ചുവപ്പിൽ
തുടുപ്പിക്കുന്നു നിൻ ചെഞ്ചുണ്ടുകൾ.
രാത്രിയുടെ കറുപ്പിൽ
നിറയ്ക്കുന്നു വാർമുടിയും.
എല്ലാ നിറങ്ങളിലും
കൈകൾ ചലിപ്പിച്ചിട്ടും,
തികയുന്നില്ലാല്ലോ നിൻ-
മനസ്സൊന്ന് വരയ്ക്കാൻ.
അവിടെ ഞാൻ
മേഘത്തിൻ വെണ്മ ചേർത്ത്
മാതൃത്വത്തിൻ നന്മ നിറയ്ക്കണോ,
ചുടലയിലെ ചാരത്തിൽ നിന്ന്
കറുത്ത കാമത്തെ നിറയ്ക്കണോ,

അതോ ......
കമിത്രിയായ് ചമഞ്ഞ്
കുരുന്നിനെ മറന്നവളെന്ന്
കുറിക്കണോ ?
പുത്രരാൽ തിരസ്ക്രിതയായ്
പാതിവഴിയിൽ പതിതയായവളെന്ന്
തിരുത്തണോ?.

2015 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

നീണ്ടകഥ

ഞാൻ ഒരു കഥ
നീണ്ടകഥ
ശരിക്കും
നീണ്ടു നീണ്ട് ഒരു കഥ
വരികളിൽ അതി നിഗൂഡമായ
അതിന്റെ പരിസമാപ്തിയെ
തെല്ലും അനാവരണം ചെയ്യാതെ
ഉടനീളം നിന്നെ ഔത്സുക്യത്തിന്റെ
ഉത്തുംഗത്തിൽ നിർത്തി
ഇനി എന്തെന്ന ചിന്തകളിൽ
ചോദ്യചിഹ്നങ്ങളെ തുളച്ചു തൂക്കി
തുടരും എന്നാ വാക്കുകളിൽ
നിന്റെ ഹൃദയത്തെ
ഞെരിച്ചു കൊല്ലും .

2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

പെണ്‍ചിരികള്‍ / വര്‍ത്തമാനങ്ങള്‍

ഞങ്ങള്‍പൊട്ടിച്ചിരിച്ചേക്കാം,
പരസ്പരം അടിച്ചുകൊണ്ട്-
ഉറക്കെ ഉറക്കെ നിമിഷങ്ങളെ
പങ്കുവെച്ചേക്കാം .
ഞങ്ങളുടെ പങ്കുവെയ്ക്കപ്പെടലുകളിലെ
ചില ചില്ലുകള്‍ തെറിച്ച്
നിങ്ങളുടെ കാതുകളിലേക്കും
വീണേക്കാം.
ദയവ് ചെയ്ത് അസ്വസ്ഥരാകരുതേ.
ഞങ്ങളെ തുറിച്ചു നോക്കരുതേ.
ഞങ്ങളുടെ പൊട്ടിച്ചിരികളെ
നിങ്ങളുടെ കാഴ്ചകളിലേക്കെത്തുമ്പോള്‍,
അവയേ "അഹങ്കാരത്തിന്റെ " മേലാട ചാര്‍ത്തല്ലേ.
വീണ്‌കിട്ടുന്ന കുഞ്ഞു നിമിഷങ്ങളില്‍ ഞങ്ങള്‍ -
ഞങ്ങളുടെത് മാത്രമായ ഒരു ലോകത്തിലായേക്കാം.
കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍
വല്യ വല്യ വാചകങ്ങളില്‍
പങ്കുവെയ്ക്കാം.
കാതുകളില്‍ നിന്ന് കാതുകളിലേക്ക്
നുറുങ്ങു സ്വകാര്യ പറവകളെ
പറത്തി വിട്ടേക്കാം .
ഞങ്ങള്‍ ഞങ്ങളെ അഴിച്ചു -
വിടുകയാണാ നിമിഷങ്ങളിലേക്ക്.
നിങ്ങളാല്‍ വരയ്ക്കപ്പെട്ട
അതിര്‍ത്തികളില്‍, വേലിക്കെട്ടുകളില്‍
കുടുങ്ങി കിടക്കുന്ന ആത്മാവുകള്‍
മീനെന്നപോല്‍, ജലോപരിതലത്തിലേക്ക്
എത്തിനോക്കപ്പെടുകയാണാ നിമിഷങ്ങളില്‍.
ചിലപ്പോള്‍ ..
പരോളിലിറങ്ങിയ ഏകാന്ത തടവുകാരന്‍
അവന്റെ ആകാശത്തെ ..
അവന്റെ കാഴ്ചകളെ ..
അവന്റെ സ്വാതന്ത്ര്യത്തെ...
ആസ്വദിക്കുന്നത് പോലെ
എന്നും പറയാം ... വേണമെങ്കില്‍

കുഞ്ഞിനേപ്പോല്‍ തുള്ളിച്ചാടും
മനസ്സിനെ അടക്കിപ്പിടിച്ചിട്ടും
പുറത്തേക്ക് ചാടുന്ന അലകളാണാ
പൊട്ടിച്ചിരികള്‍ / വര്‍ത്തമാനങ്ങള്‍
അവയേ അങ്ങനെ തന്നെ കാണൂ
ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കൂ.

2015 സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പുഴ, മരം, കിളികൾ ...

പുഴ
-----------
ഉള്ളതെല്ലാം ഊറ്റിയേകി
എന്നിട്ടും മേലാകെ
വിഷം കലക്കി
സ്വന്തമെന്നു കൂടെ ചേർത്ത്
സംരക്ഷിക്കുവാൻ
എന്റെ പേര്
വോട്ടേർസ് ലിസ്റ്റിൽ ഇല്ലാലോ ..



മരം
-----------
പൂ ഏകി
കായേകി
തണലേകി
പ്രാണനെടുക്കുമ്പോഴും
പ്രാണവായു ഏകുന്നു
ഇരിക്കും കൊമ്പ് തന്നെ
മുറിക്കാലോ
എനിക്ക് ആധാർ കാർഡും
ഇല്ലാലോ.


കിളികൾ
------------------------
കുടിക്കാനില്ല ശുദ്ധ ജലം
ശ്വസിക്കാനില്ല ശുദ്ധ വായു
ഇരിക്കാനില്ല മരച്ചില്ലകൾ
ഇല്ല നല്ലൊരു മഴയോർമ്മ പോലും
എങ്കിലും ഞങ്ങൾ വരില്ല
ജാഥ യായ് , ധർണയായ്
പ്രതിഷേധകുറിപ്പുമായ് .

2015 സെപ്റ്റംബർ 16, ബുധനാഴ്‌ച

hi

ജീവിച്ചിരിക്കുന്നു എന്ന
ഓർമ്മപ്പെടുത്തലായ്
നമുക്ക് പരസ്പരം hi
എന്ന് സന്ദേശം ഇടാം
സന്തോഷമായ് ഇരിക്കുന്നു എന്ന
ബോധ്യപ്പെടുത്തലിനു ചിരിക്കുന്ന
സ്മൈലിയും..
നീ നന്നായിരിക്കുന്നോ വാവേ
എന്ന സ്നേഹത്തിന്
കരകവിഞ്ഞൊഴുകുന്ന
സരയുവിനെ പുറം കൈയ്യാൽ
തോർത്തി
നന്നായിരിക്കുന്നുടീ ന്ന്
മറുപടിയായ് കൊഞ്ചാം .

എന്റെ ജീവിതമേ

കൂട്ടിയിട്ടും കിഴിച്ചിട്ടും
ശിഷ്ടം ബാക്കി നിൽക്കുന്നു .. 
കടലാസ്സിലെങ്ങും ചുവന്ന വരകളും,
മഷിക്കുത്തും ..
ഒരു വഴികളിലും 
ഒതുങ്ങി തീരാത്ത കണക്കുകളും
പഠിച്ചു പഠിച്ചു തോറ്റുപോകുന്ന
പട്ടികകളും ...
എന്റെ ജീവിതമേ ..നിന്നെ കൊണ്ട് ഞാൻ തോറ്റൂ ....

2015 ജൂലൈ 31, വെള്ളിയാഴ്‌ച

അനാഥയാക്കപ്പെട്ടവൾ *


എവിടെയൊക്കെയൊ
മുറിഞ്ഞുപോയൊരാ
കുറച്ചു വാക്കുകൾ കൂടി
ചേർത്തു വേണമെനിക്കു
പൂർത്തിയാക്കാനീ കവിതയെ.
സഞ്ചാര വഴികളിലെല്ലാം
ഉതിർന്നു പോയോരാ
വാക്കുകൾ തേടി തിരിഞ്ഞു
പോകുന്നു പതിതയായ് ഞാൻ.
കനച്ചു നിൽകുന്നു
കണ്‍കോണുകളിൽ
കനവു പെയ്തു തീർന്നൊരാ
കാർമേഘങ്ങൾ.
ഇരമ്പിയാർക്കുന്നു
ഉള്ളിൽ നിന്നുമൊരു
കുഞ്ഞു മനസ്സിൻ
ഗദ്ഗദങ്ങൾ .
തിരിഞ്ഞു നോക്കിലും
കാണാതേയാകുന്നു
സ്വന്തം നിഴലുപോലും
കൂട്ടിനായ്....

2015 ജൂലൈ 29, ബുധനാഴ്‌ച

ഞാനെന്ന മരം

നോക്കിയിരിക്കെ എന്നിൽനിന്നൊരു
വേരിറങ്ങുന്നു .
നിന്റെ ആഴങ്ങളിലേക്ക് ,
നിന്റെ നനവുകളെ
തൊട്ടറിഞ്ഞ് ,
കാണെക്കാണേ പൊട്ടിമുളക്കും
ചില്ലകൾ ആകുന്നെന്റെ
കൈകൾ .
പൊടിക്കുന്നു ..തളിർക്കുന്നു ഇലകൾ
അതിന്മേൽ വസന്തമെന്നെന്ന്
അറിയാതെ വിടർന്നുപോയതിനാൽ
തലകുനിച്ചൊരു കുഞ്ഞിപ്പൂവും .
പോകെപ്പോകെ പുറത്തേക്ക്
പന്തലിക്കുന്നു നവദ്വാരങ്ങളിലൂടെയും,
ഞാൻ ഉള്ളിൽ മുളപ്പിച്ചൊരു വിത്ത് ,
ചില്ലകൾ കുലുക്കിയും
മരഛായ തീർത്തും
ഞാൻ ഇന്നൊരു മരമെന്ന്
സാക്ഷ്യപ്പെടുത്തി .
ഇരുളിലും വെളിച്ചത്തിലും
ഞാൻ ഇന്നൊരു മരമായ്‌ തന്നെയും .

2015 ജൂലൈ 28, ചൊവ്വാഴ്ച

ബോധവൽക്കരണo

കാട്-കാട് ന്ന് -
ആഞ്ഞ് കരയുന്നു .
ബോധവൽക്കരണങ്ങളിൽ
മുങ്ങി പൊങ്ങുന്നു .
ഹോ ഇനിയൊന്ന്
വിശ്രമിക്കട്ടേന്ന് ..
വീട്-വീട് ന്ന് ഭാര്യക്കരച്ചിൽ
പാതിയുറക്കത്തിലും
ചെവിപൊളിക്കുന്നു .
"അടങ്ങടീ ഭാര്യേ,
അതിരിലെ ആഞ്ഞിലി
മുറിക്കാൻ ആളിപ്പൊഎത്തും ..
ആഞ്ഞിലിക്കൊക്കെ ഇപ്പൊ
എന്നാ വിലയാ" ..

ചോദ്യങ്ങൾ

ചോദ്യങ്ങൾ ..ചോദ്യങ്ങൾ മാത്രം
ഉത്തരമില്ലാത്ത
ചിലപ്പോൾ  ഉത്തരമേ
 ആവശ്യമില്ലാത്ത
ഏറെ ചോദ്യങ്ങൾ
തലങ്ങും വിലങ്ങും പാറിയിരുന്നു
ഇന്നലെ വരെ
പൂമുഖത്തുനിന്ന്
അടുക്കളയിലേക്കും
അടുക്കളയിൽനിന്ന്
കിടപ്പ് മുറികളിലേക്കും
തിരിച്ചും പാറിയിരുന്നു
അടുക്കളയിലേക്കു
പോകുന്നവയോടൊപ്പം
അക്ഷമയുടെ തുണ്ടുകളും
അടുക്കളയിൽ നിന്ന്
പോകുന്നവയോടൊപ്പം
കരി തുടച്ച് മുഷിഞ്ഞ
ഒരു നെടുവീർപ്പും
ഒപ്പം പോകുന്നുണ്ടായിരുന്നു
കിടപ്പ് മുറികളിലേക്ക്
വിയർപ്പുമ്മകളും
11 അടിച്ച് നിന്നുപോയ
ക്ലോക്കിന്റെ പെന്ടുലങ്ങളും
ഒപ്പം സഞ്ചരിച്ചിരുന്നു
എത്താൻ വൈകുമ്പോൾ ഒക്കെ
പലവുരു ചോദിക്കാനാഞ്ഞു
സ്വയം ഇല്ലാതാക്കിയ കുറച്ചു
ചോദ്യങ്ങൾ വാതിലിന്റെ അരുകിൽ
പാതി മറഞ്ഞു നിൽക്കുമായിരുന്നു
ഇന്നലെ വരെ ..ഇന്നലെ വരെ മാത്രം
ഇന്ന് ...
ജീവിത സായന്തന
ശൂന്യതകളിൽ
നല്ലതൊന്നും കൊടുത്തില്ലെന്ന
വ്യാകുലതകളിൽ
കൊടുത്ത സ്നേഹം മതിയായിരുന്നോ
എന്ന ഒറ്റ ചോദ്യം മാത്രം .








നിമിഷങ്ങൾ

എത്ര വേഗമാണ്
ചില "നിമിഷങ്ങൾ"
കവിതയിലേക്ക്
കൂടുമാറുന്നത് .

2015 ജൂലൈ 26, ഞായറാഴ്‌ച

കവേ നിനക്ക് രാഷ്ട്രീയമുണ്ടോ??

കവേ നിനക്ക് രാഷ്ട്രീയമുണ്ടോ??
ഉണ്ടെങ്കിൽ ഏത് ??

********

ആരോ ആരോടോ ചോദിച്ചത്‌...
അല്ലെങ്കിൽ..
ആരോടൊ ആരാലോ ചോദിക്കപ്പെട്ടത്‌ ***

***********

അതിനാര് പറഞ്ഞു
എനിക്ക് രാഷ്ട്രീയമില്ലെന്ന് ??
എനിക്കും രാഷ്ട്രീയം ഉണ്ട്
എന്റെ രാഷ്ട്രീയം
അത് കൊടിയുടെ നിറം
നോക്കിയല്ല
മുദ്രാവാക്യങ്ങളിലെ തീപ്പൊരികളിലുമല്ല
നിന്നെ നോക്കിയാണ്
നിസ്സഹായമായ നിന്റെ
കണ്ണിൽ നോക്കിയാണ്
അരുതുകളിൽ ബന്ധിക്കപ്പെട്ട
നിന്റെ ചുണ്ടുകളിൽ നോക്കിയാണ്
താഢനങ്ങളിൽ പൊട്ടി
നിണമൊലിക്കും നിന്റെ
ചെവികളിലേക്കു നോക്കിയാണ്
ഇരുട്ടുനിറച്ച നിന്റെ
കാലിലെ വെടിച്ച്കീറലുകളെ
നോക്കിയാണ്
കാഴ്ചകളിൽ നിന്ന് മറച്ചു
ചുരുട്ടുന്ന നിന്റെ മുഷ്ടികളെ
നോക്കിയാണ്
നീയും ഞാനും ഉൾപ്പെട്ട
നമ്മളെ നോക്കിയാണ്.
ഹേ ...നീ
ഉണരൂ ഇനിയെങ്കിലും .

2015 ജൂലൈ 16, വ്യാഴാഴ്‌ച

യാത്ര

പരിചിതനെന്നു നാട്യം
പക്ഷെ അപരിചിതൻ തന്നെ
ഏതോ ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തിൻ ഇടവേളകളിൽ
കണ്ടുമുട്ടി പിരിയുന്നവർ മാത്രം
എല്ലാമറിയുന്നുവെന്നുള്ള
മിഥ്യയിൽ നിന്നെപ്പോഴോ
ഒന്നുമറിയില്ലെന്ന് മനം
ഇനി അറിഞ്ഞിട്ടെന്തിനെന്ന്
മറുചോദ്യത്തിനു ഉത്തരമായ്
ചോദ്യത്തിനെ തന്നെ തിരസ്ക്കരിച്ച്
പടിയിൽ കാലുരച്ച് ഉപേക്ഷിക്കുന്ന
ഓർമ്മകളെ പിന്തിരിഞ്ഞൊന്നു
നോക്കാതെ, കുറിയ മുണ്ടിൻ -
തലപ്പ്‌ തോളിന്നേകി
വിടർന്ന കൈകളായത്തിൽ
വീശി ,
യാത്ര തുടരുന്നീ ജീവിത മദ്ധ്യാഹ്നത്തിൽ
വീണ്ടും .

2015 ജൂൺ 16, ചൊവ്വാഴ്ച

കാഴ്ചപ്പുറങ്ങൾ


അപരിചിതത്വത്തിൻ ഇടനാഴികളാകുന്ന
നിന്റെ നോട്ടങ്ങൾ,
അവ തട്ടിത്തെറിപ്പിക്കുന്ന പുഞ്ചിരികൾ,
ഓർമ്മകളുടെ ഇന്നലെകളിലേക്ക്-
മാത്രം ഉദിക്കുന്ന സൂര്യൻ.
സ്വപ്നങ്ങളേ നിഷേധിക്കപ്പെട്ട,
ഇന്നുകളുടെ തടവറകളിൽ 
നിന്നും  നിശബ്ദമുയരുന്ന
ഏകാന്ത വിലാപങ്ങൾ.
ഇരുട്ടിനെപ്പോലും നിർജീവമാക്കി
എന്നിൽ തെളിയുന്ന
നിന്റെ നിഴൽചിത്രങ്ങൾ.
എന്റെതായ് പലവുരു ഞാൻ
അടയാളപ്പെടുത്തിക്കഴിഞ്ഞ
നാല് ചുവരുകൾക്കുള്ളിലെ
നമ്മുടെ സ്വാതന്ത്ര്യo.
അങ്ങിനെയങ്ങിനെ 
ബോധമണ്ടലങ്ങളിലേക്ക്
തിക്കിത്തിരക്കുന്ന കാഴ്ച്ചകൾ.
ഒരു കാലിടോസ്കോപ്പിലൂടെയെന്നവണ്ണം
അവസാനമില്ലാതെ എത്തുന്ന
കാഴ്ചപ്പുറങ്ങൾ.