https://lh3.googleusercontent.com/.../w426-h284/15+-+1

2015, ജനുവരി 4, ഞായറാഴ്‌ച

അകത്തളങ്ങൾ

നിങ്ങളറിഞ്ഞിരുന്നുവോ
ഇരുട്ടിനത്മാവ് പുതച്ചിരുന്ന
നമ്മുടെ അകത്തളങ്ങളെ.
ഇന്നലകളുടെ
നെടുവീർപ്പുകളെ.
മുനിഞ്ഞ്‌ കത്തുമീ
എണ്ണ വിളക്കിൻ
വെളിച്ചത്തിൽ മാത്രം
ശോഭിച്ചിരുന്നോരീ
ഇടനാഴികളെ.
ഇവിടെയെന്നും
പ്രകമ്പനിക്കുന്ന
തേങ്ങലലകളെ.
കണ്ണുനീരിൻ ഉപ്പുചുവകളെ.
ജനിച്ചനാൾ മുതലിന്നുവരെ
കാണാത്ത പൂമുഖ പ്പടിയുടെ
പ്രൗഢിയേറും കഥകൾ ചൊല്ലും
മുത്തശ്ശി മാരും,
അടുക്കളതന്നെയെന്റെ
സാമ്രാജ്യം എന്ന്
അടുപ്പ് കല്ലുകളോട്
പടവെട്ടും സ്ത്രീ ജനങ്ങളും.
ഇഷ്ടങ്ങളോ ?, അതെന്തെന്നുറക്കെ
സംശയിക്കുവാൻ  പോലും
ധൈര്യമില്ലാത്തവർ,
പണ്ട് പണ്ടിങ്ങനെയും  ചിലർ.
നമ്മുടെയകത്തളങ്ങളിൽ
മാത്രമായ്.
അവ്യക്ത ജീവിത ലക്ഷ്യങ്ങളിലും
കൈതപ്പൂ മണമുള്ള നേര്യതിൽ
ലോകം കാണുന്നവർ.
ഇവർക്ക് പാടാനും ആടാനും
നീന്തി തുടിക്കുവാനും
അങ്ങ് മാനത്ത് ദൂരെയൊരു
തിരുവാതിര നക്ഷത്രമുദിക്കണം
ഇവർ നമ്മുടെയകത്തളത്തിൻ
ആത്മാവുകൾ ,
ഇന്നലകളുടെ അമ്മമാർ .




2015, ജനുവരി 2, വെള്ളിയാഴ്‌ച

ഏകാന്തതയുടെ തുരുത്ത്

അറിഞ്ഞോ അറിയാതെയോ 
ഞാൻ വീണ്ടുമീ  ഏകാന്തതയുടെ 
തുരുത്തിലേക്കെടുത്തെറിയപ്പെട്ടു .
ഏതൊക്കെയൊ  ദുസ്വപ്നങ്ങൾ
നിഴൽ വിരിക്കുന്നോരു
തുരുത്തിലേക്ക് .
ശൂന്യമായ  ചിന്തകളെ പ്പോലും
വെട്ടിപ്പിടിക്കുന്ന ദുസ്വപ്നങ്ങൾ .
ഒട്ടും അതിശയോക്തി അല്ലന്നേ
അവ വെട്ടിപ്പിടിക്കുക തന്നെയായിരുന്നു.
ചെറുതും വലുതുമായ
ഓർമ്മകളിലേക്കാണവ
ഇരച്ചു  കയറിയത്.
ഓർമ്മകളാണ് ഏകാന്തതയെന്ന്
നിരൂപിച്ചിരിക്കുമ്പോളാണ്
ഞാൻ ദുസ്വപ്നങ്ങളുടെ
വേലിയേറ്റത്തിന് ഇരയായത്.
മരണമെന്ന ശൂന്യത കൊണ്ട്
പോരാടാൻ ഉറച്ചിട്ടും
പകുതിവഴിയിലെപ്പോഴോ
ആയുധം നഷ്ടപെട്ടവളായ്
പകച്ചു നിൽക്കേണ്ടി വന്നു
ഒടുവിൽ കണ്ടു മടുത്തയീ
കാഴ്ചകൾക്ക് മുന്നിൽ
എന്റെ കണ്ണുകളേയും
കേട്ട് കേട്ട് മരവിച്ച
വാക്കുകൾക്ക് മുന്നിൽ
എന്റെയീ  ചെവികളേയും
ഞാൻ ഉപേക്ഷിക്കുന്നു.
ഇനി മൌനങ്ങൾ മാത്രം.
അർത്ഥവത്തായ
മൌനങ്ങൾ ..മാത്രം .