https://lh3.googleusercontent.com/.../w426-h284/15+-+1

2015, ജൂൺ 16, ചൊവ്വാഴ്ച

കാഴ്ചപ്പുറങ്ങൾ


അപരിചിതത്വത്തിൻ ഇടനാഴികളാകുന്ന
നിന്റെ നോട്ടങ്ങൾ,
അവ തട്ടിത്തെറിപ്പിക്കുന്ന പുഞ്ചിരികൾ,
ഓർമ്മകളുടെ ഇന്നലെകളിലേക്ക്-
മാത്രം ഉദിക്കുന്ന സൂര്യൻ.
സ്വപ്നങ്ങളേ നിഷേധിക്കപ്പെട്ട,
ഇന്നുകളുടെ തടവറകളിൽ 
നിന്നും  നിശബ്ദമുയരുന്ന
ഏകാന്ത വിലാപങ്ങൾ.
ഇരുട്ടിനെപ്പോലും നിർജീവമാക്കി
എന്നിൽ തെളിയുന്ന
നിന്റെ നിഴൽചിത്രങ്ങൾ.
എന്റെതായ് പലവുരു ഞാൻ
അടയാളപ്പെടുത്തിക്കഴിഞ്ഞ
നാല് ചുവരുകൾക്കുള്ളിലെ
നമ്മുടെ സ്വാതന്ത്ര്യo.
അങ്ങിനെയങ്ങിനെ 
ബോധമണ്ടലങ്ങളിലേക്ക്
തിക്കിത്തിരക്കുന്ന കാഴ്ച്ചകൾ.
ഒരു കാലിടോസ്കോപ്പിലൂടെയെന്നവണ്ണം
അവസാനമില്ലാതെ എത്തുന്ന
കാഴ്ചപ്പുറങ്ങൾ.

എന്റെ ..എന്റെ മാത്രം


ഏകാന്തത നമ്മെ എവിടെയെക്കെകൊണ്ട് ചെന്നെത്തിക്കും ..അറിയില്ലാ ...അതെ പലപ്പോഴും നാം പോലുമറിയാതെ ഏതൊക്കെയോ വഴികളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു . ..ഇഷ്ടമാണ് ഏകാന്തത ..അതുപോലെ തന്നെ വെറുപ്പുമാണ് .. ചിലപ്പോൾ ലഹരിയും . അതൊരു ഉന്മാദഅവസ്ഥയാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം .
ഒരു മുറിയിൽ സ്വയം ബന്ദിക്കപ്പെട്ട് ..നേർത്ത ഇരുട്ടിനെ പുൽകി ..താഴ്‌ന്ന സ്വരത്തിൽ മൂളുന്ന സംഗീതത്തിനോടൊപ്പം എത്ര സമയം വേണമെങ്കിലും കഴിച്ചുകൂട്ടാം . അവിടെ മറ്റെല്ലാം അരുതുകളാണ് . ..
അതേ സമയം തന്നെ .. അടിച്ചമർത്തപ്പെടുന്ന വേദനകൾ എല്ലാം കൂടി ഒരേ നിമിഷത്തിൽ ഉയിർക്കുമ്പോൾ .. സ്വയം അറിയാതെ തന്നെ പെയ്യാൻ തുടങ്ങുന്ന മിഴികളും, എന്തിനാണ് ഇത് എന്ന് അമ്പരപ്പെടുന്ന മനസ്സും ഏകാന്തതയുടെ മറ്റൊരു സമ്മാനമാണ് ...ഏറെ കരഞ്ഞ് വീർത്ത മിഴികളുമായ് കണ്ണാടിയുടെ മുന്നിൽ ഞാൻ അമ്പരന്നു നിന്നിട്ടുണ്ട് ...
കെട്ടിടങ്ങളുടെ ഇടയിലൂടെ ഉയരങ്ങളിൽ നിന്നൊരു ജനാലയിലൂടെ ..അല്ലെങ്കിൽ ബാല്കണിയിലൂടെ ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ സംഗീതത്തിനൊപ്പം ഒറ്റയ്ക്ക് നിൽക്കുമ്പോൾ ..മഴനൂലുകളിൽ തൂങ്ങി താഴേക്ക് ഇറങ്ങുവാൻ ഒരു നിമിഷം മനസ്സിനൊപ്പം ആഗ്രഹിച്ചുപോയാൽ തെറ്റുപറയാൻ  പറ്റില്ലാലോ . അതുമല്ലെങ്കിൽ നേരിയ തണുത്ത കാറ്റിനൊപ്പം ചാഞ്ചാടി താഴേക്ക്‌ ഒഴുകി ഇറങ്ങാൻ തുനിഞ്ഞാൽ വട്ടെന്നു പറയാമോ .
വേണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടാതെ മുന്നോട്ടുള്ള ഒരു കാൽവെപ്പിൽ മരവിച്ച് നിന്നുപോയ നിമിഷങ്ങളെത്ര ...