https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഡിസംബർ 22, തിങ്കളാഴ്‌ച

മടുത്ത് മടുത്ത് അങ്ങനെ...

ഈ മടുപ്പിനെ
മടുത്ത്...മടുത്തങ്ങനെ..
ഞാൻ എന്നിൽ
മരിച്ചു ...മരിച്ചങ്ങനെ..
ഓർമ്മകളെ ഇരുട്ട് കൊണ്ട്
പുതച്ചു ....പുതച്ച്...
നീയോ ഞാനോന്ന്
ഏറ്റു ചൊല്ലി ..ചൊല്ലി...
ആരുമില്ല ആരുമില്ലെന്ന്
ഉള്ളിലറിഞ്ഞ്
പിന്നെ, പൊട്ടിപ്പോകും
പട്ടുനൂലുകളെ ചേർത്ത്
കെട്ടി നോക്കി നോക്കി
അന്തമില്ലാത്ത ഈ പടവുകളെല്ലാം
ഇറങ്ങി ..
              ഇറങ്ങി ...
                           ഇറങ്ങി ...
നാളെയും നേരം -
വെളുക്കുമെന്നുറപ്പിച്ച്
പിന്നെയും ജീവിതം
ഇങ്ങനെ നീണ്ടു ...നീണ്ട്...
എന്നെ ഞാൻ കാണാണ്ടാകും
വരെ .


2014, ഡിസംബർ 2, ചൊവ്വാഴ്ച

ഇരുട്ട് അറിയാൻ - ഇരുട്ടിനെ അറിയാൻ


ഇരുട്ടിന്റെ വിരി വിരിച്ചാണ്
ഞനെന്റെ മനസ്സിന്റെ
അടഞ്ഞ വാതിലുകൾ
മറയ്ക്കാറ്‌.. എന്നും
മേൽകൂരയിലെ
മഴവെള്ളം ചോരുന്ന
ഓട്ടകളും ഇരുട്ടുകൊണ്ടാണ്
അടയ്ക്കാറ്‌.

ചൂണ്ടു വിരലിന്റെ
ആക്രോശങ്ങളെയും
ചെവികീറുന്ന
അട്ടഹാസങ്ങളെയും
പുറത്തെ വെളിച്ചത്തിൽ
ഉപേക്ഷിച്ചു -
ഇവിടെയീ ഇരുട്ടിൽ
ചുരുണ്ടുകൂടിയാണ്
സ്വസ്ഥം ഞാനെൻ അമ്മയെ
ഓർക്കുന്നത് പലപ്പോഴും.

ഈ ഇരുട്ടാണ്  പലപ്പോഴും
നിന്റെ  മുഖം മൂടികളെ 
പറിച്ചെറിയാറ്‌,
നീ പോലുമറിയാതെ .

കണ്ണാടിയിൽ തെളിയുന്ന
കണ്‍തടത്തിലെ ഈ കറുപ്പ്
കറുപ്പല്ല ,ഇരുട്ടെന്ന്
എനിക്കല്ലേ അറിയൂ
കവിളിലേക്കൊഴുകിയ
കണ്ണുനീർ ചാലുകൾ
ഞാൻ ഇറങ്ങിയ ഇരുട്ടിന്റെ
എന്നിലേക്കു തെളിഞ്ഞ  വഴികളും 

അവിടവിടെ തെളിയുന്ന
എന്റെ വെള്ളി നരകളും
ഇരുട്ടിലേക്കിറങ്ങുമ്പോൾ
ആരും കാണില്ല
ഇരുട്ടിന്റെ കറുത്ത  മഷികളാൽ
അവയും ഞാൻ ചായം പൂശുന്നു

എന്നിട്ടും ഒരു കറുത്ത വാക്കുപോലും
എന്നോട് പറയാതെ
എന്നെ എന്നും ചേർത്തു -
പിടിക്കുന്നീ  ഇരുട്ട്.
എനിക്കുപോലും കാണാത്ത-
വണ്ണമെന്റെ ദുഃഖങ്ങളെ
മറയ്ക്കുന്ന ഈ ഇരുട്ടിനെ
എന്റെയത്ര വേറെയാർക്കറിയാൻ  .









വിലക്കുകൾ

നീ കരയരുത്
നിന്റെ കണ്ണിലൊടുങ്ങാത്ത
ഒരു കടലുണ്ട്,
നിന്നിൽ നിന്നും പുറപ്പെട്ട്
എന്നേയും ഈ ലോകത്തേയും
മുക്കികളയാനുള്ളത്ര. 
നിന്റെ സ്വപ്നങ്ങളെയും 
ഇങ്ങനെ അഴിച്ചു വിടരുത്
അവയിൽ നിന്റെ ദുഃഖത്തിന്റെ
കൊടുംങ്കാറ്റിനലകൾ 
ഒതുക്കി വെച്ചിരിക്കുന്നു
തരംകിട്ടിയാൽ
കെട്ടുപൊട്ടിച്ച് ആർത്തലയ്ക്കാൻ .
നിന്റെ ചിരികൾ
ജനിയ്ക്കുംമ്പോഴേ
ചുണ്ടിൽ മരിക്കുവാനുള്ളത്
വിരിയും മുന്നേ കൊഴിയും
പൂക്കളെപ്പോലെ.
മരിച്ചു വീഴുന്ന നിന്റെ
ചിരികൾക്കും, പൂട്ടിയിട്ട
നിന്റെ സ്വപ്നങ്ങൾക്കും കൂടി
ഞാൻ ഒരു വിലയിടുന്നു
നിന്റെ വില , നിന്റെ
ജീവിതത്തിന്റെ വില . 

2014, നവംബർ 30, ഞായറാഴ്‌ച

എന്റെ തിരച്ചിൽ

ഞാൻ ആരെന്നു
ഞാൻ സ്വയം
ചോദിച്ചുകൊണ്ടേ ഇരിക്കുന്നു
പിന്നിട്ട വഴിത്താരകൾ
ഒന്നും പറയുന്നതെ  ഇല്ല
എന്നെ അറിയുമെന്ന്
കടന്നു പോയ
മുഖ ങ്ങളിൽ ഒന്നും
കാണുന്നതേയില്ല
ഒരു പുഞ്ചിരി പോലും
ഞാനൊരു ശൂന്യമായ
ആരോ പറിച്ചെറിഞ്ഞ
കടലാസ് കഷ്ണം പോലെ
എങ്കിലും തിരയുന്നുണ്ട്
ഇന്നും ഞാൻ
എന്നെ മാത്രം തിരിച്ചറിയുന്ന
കണ്ണുകളെ
എനിക്കായ് പുഞ്ചിരി
സൂക്ഷിക്കുന്ന
മുഖങ്ങളെ
എന്നെ അറിയുമെന്നു
സാക്ഷ്യം പറയുന്ന
കുറച്ചു മനുഷ്യരെ .

2014, നവംബർ 24, തിങ്കളാഴ്‌ച

കാത്തിരിപ്പ്

"ഞാൻ വരും"- എന്ന്
നീയെഴുതി നിർത്തിയിടത്തിൽ
തന്നെ കാത്തിരിക്കുകയാണിപ്പോഴും
ഈ ഞാൻ, അങ്ങനെ തന്നെ ,
അന്നത്തെ പോലെ തന്നെ,
മാറ്റമേതുമില്ലാതേ.

2014, നവംബർ 20, വ്യാഴാഴ്‌ച

കനൽ ചിന്തുകൾ .

മൌനങ്ങൾ വളർന്ന് എന്നെ
വിഴുങ്ങുവാനായുമ്പോൾ
നീയെന്ന ശൂന്യത
ഇത്ര വലുതെന്ന്
ഞാനറിയുന്നു .
അതെന്നിലൊരു പ്രളയം
പോലിരച്ചു കയറിയെന്നെ
കീഴ്പെടുത്തുന്നു .
പിന്നെ... ഓരോ നാഴികമണി മിടിപ്പും
രേഖപ്പെടുത്തുന്നു എന്റെ മരണം .
നിന്നെ കാണാതെ ,
കേൾക്കാതെയസാധ്യമാകും
ദിനരാത്രങ്ങളിൽ
പൊള്ളിക്കുമൊരു
കനൽചിന്തായ്
ഒറ്റപ്പെടൽ ചിന്തയായ്
നീ .
കവിതകളുടെ
വീഞ്ഞിൽ മുങ്ങി
മറക്കുവാൻ ശ്രമിക്കേ
തികട്ടുന്നോർമ്മകൾ
വീണ്ടും .
ഒരു നിശ്വാസത്തിൽ
മറ്റൊരു മിഴിനീർ തുള്ളിയിൽ
മറയ്ക്കുന്നെൻ മനസ്സിനെ
എന്നിൽ നിന്നും.
ഏതോ നിശബ്ദതയിൽ
നിന്നും ഉയിർക്കുമൊരു
മണിനാദത്തിൻ പിന്നാലെ
വെളിപ്പെടാം നിന്റെ
സ്നേഹത്തിന്റെ സുവിശേഷം
അവിടെ ഞാൻ വീണ്ടും
മൊഴിയറ്റവളാകുന്നു.




2014, നവംബർ 7, വെള്ളിയാഴ്‌ച

ഉൾക്കാഴ്ച്ച



ഓടി ഒളിയ്ക്കുവാനൊരു
കാടിനിയില്ലത്രേ .
കാലമേ അറിക -
ഇന്നിവിടെ ഞാനൊറ്റ .
ചെമ്പട്ടുടുത്തർക്കൻ 
കടലിൽമുങ്ങി 
മരിക്കുമ്പോളൊക്കെ
ഞാനും കറുത്തിരുണ്ടയെൻ 
നഷ്ടസ്വപ്നങ്ങളിൽ
മുങ്ങിത്താഴ്ന്നിരുന്നു. 
നാളെയുടെ ഭാഗ്യം
കൈവെള്ളയിലെ
വരകളിൽ പിടയുന്നത് കണ്ടിരുന്നു
എന്നാൽ ,
എന്നിലെ ജനനമരണ -
ചക്രത്തിന്റെ ഗതി
വേഗങ്ങളെണ്ണി
പൂർണ്ണതയെന്നതൊരു
ഉൾക്കാഴ്ച്ച മാത്രമെന്ന
ബോധത്തിന്റെ
നൂൽപ്പാലവും കടന്നു
ഇവിടെയീ ബോധിമരച്ചുവട്ടിൽ
ഞാനിന്നേകനാണ് 
ആത്മ ബോധത്തിന്റെ
കുണ്ഡലീനിയെ ഉണർത്തി
നീ എന്ന ശക്തിയിലേക്ക് 
ഒടുങ്ങാൻ

2014, നവംബർ 3, തിങ്കളാഴ്‌ച

നിധി പെട്ടി

ഒറ്റപ്പെടലിന്റെ
പാരമ്യത്തിൽ,
നിശബ്ദതയുടെ
കനത്ത ആലിന്ഗനത്തിൽ
നിന്ന് രക്ഷപെടാൻ,
ഞാൻ വീടാകെ
പരതാൻ തുടങ്ങും
എനിക്കായ് മാത്രം
എവിടെയോ
സൂക്ഷിക്കപ്പെട്ടിരിക്കുന്ന
ഒരു നിധി പെട്ടിക്കായ്‌.
എന്റെതായ നൊമ്പരങ്ങളെയും-
സ്വപ്നങ്ങളെയും
കാത്തുവെച്ചിരിക്കുന്ന
ഒരു നിധിപ്പെട്ടിയ്ക്കായ്‌.
പഴകി ദ്രവിച്ച
ഒരു പട്ടുചേല കഷ്ണം
പോലെ പഴമ മണക്കുന്ന
അമ്മ ഓർമ്മകളെയും
തിളക്കമറ്റ-
ഒരു ഒറ്റ കാൽത്തളപോലെ-
ഒട്ടേറെ കഥകൾ
പറയാതെ പറയുന്ന
എന്റെ ബാല്യത്തെയും
എല്ലാം അടക്കി സൂക്ഷിച്ച്
ശ്വാസം മുട്ടുന്ന ഒരു
നിധി പെട്ടിയെ .
ആവർത്തിക്കപെട്ടേക്കാവുന്ന
ഈ നിമിഷങ്ങളിൽ
നെഞ്ചോടു ചേർത്ത്
പിടിച്ചാശ്വസിക്കാൻ
കൈമാറി പോണം എനിക്ക്
ഇതെന്റെ മകൾക്കായ്‌ .



2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

നാമെന്ന പ്രപഞ്ചo

ഒരു ചുംബനത്തിൽ
നീ എന്നിലേക്കും
ഞാൻ നിന്നിലേക്കും
എരിഞ്ഞ് ഇല്ലാതാകുമെങ്കിൽ
ആ ചുംബനത്തീയ്ക്കായ്‌ ..


ഒരാലിംഗനത്തിൽ
നീ എന്നിലേക്കും
ഞാൻ നിന്നിലേക്കും
ചേർന്നലിഞ്ഞില്ലാതാകുമെങ്കിൽ
ആ ഒരു നിമിഷത്തിനായ് ..

ഞാൻ എന്നാ അഹങ്കാരo
നിന്റെ പ്രണയമെന്ന
പ്രളയത്തിൻ ആവേഗങ്ങളിലേക്ക്
എടുത്തെറിയപ്പെടട്ടെ

നീ കാറ്റെങ്കിൽ
ഞാനൊരൊറ്റ മരമായും
നീ പേമാരിയെങ്കിൽ
ഞാനൊരു പുൽനാമ്പായും
നിന്റെ ഗര്‍ജ്ജനത്തെ
പ്രണയ ഗീതകമായും
ഞാനറിയട്ടെ .    

നമ്മുടെ ശ്വാസനിശ്വാസങ്ങളുടെ
തോർച്ചകൾക്കൊടുവിൽ
ഈ പ്രപഞ്ചമെന്നത്
നാമെന്ന സത്യവും വെളിവാകട്ടെ .



2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

ഇന്നലത്തെ സ്വപ്നം

ഇന്നലെ ഞാൻ കണ്ട
സ്വപ്നത്തിൽ
എന്റെ മരണത്തെ
ഞാൻ തന്നെ
അടയാളപ്പെടുത്തുകയായിരുന്നു

എപ്പോഴോ
ഞാൻ തന്നെ എന്നെ
മരണപ്പെടുത്തുകയും
ശവമുറികളിൽ
ഞാൻ തന്നെ തിരിച്ചറിയുകയും
ചെയ്യുന്നു

എന്നെ ഞാൻ തന്നെ
പിന്തുടരുന്ന സ്വപ്‌നങ്ങൾ
ഉണർവ്വിലും
വിടാതെ പിന്തുടരുകയും
എന്നെ ഭയപ്പെടുത്തുകയും
ചെയ്യുന്നു

ഇന്നെങ്കിലും എനിക്കൊന്നുണരണം
സ്വസ്ഥമായ്‌
സ്വപ്നങ്ങളൊന്നുമേ
പിന്തുടരാത്ത
ശാന്തമായ ഒരുറക്കത്തിലേക്ക് .



2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

അഹംബോധo

നിനക്കറിയാം എന്നും
വിലയില്ലാതാകുന്നത്
നിന്റെ സ്വപ്നങ്ങൾക്കാണെന്ന്,
മാറ്റി വെയ്ക്കപ്പെടുന്നവ
നിന്റെ ആവശ്യങ്ങളും .
ചില സമയങ്ങളിലെ
നിന്റെ സാമിപ്യം പോലും
വിസ്മരിക്കപെടുന്നുണ്ടെന്നും .
ഒരു ശൂന്യത എന്നോളവും -
നിന്നോളവും വളർന്ന്
ആകാശം മുട്ടുന്നുണ്ടെന്നും .
എങ്കിലും .....
വഴികളിൽ
തളരുമ്പോഴെല്ലാം
നിൻ നിഴലൊരു കുളിർ -
ത്തണലായ് മാറുന്നതും.
കാലിടറുമ്പോൾ
രണ്ടു നക്ഷത്ര കണ്ണാൽ
പിടിച്ചുയർത്തുന്നതും.
ചെറു പുഞ്ചിരിയൊരു 
ആശ്വാസ തലോടലാകുന്നതും.
അറിയായ്കയല്ല
പെണ്ണേ ..
ഇതോരാണിന്റെ അഹംബോധമാണ്
അവന്റെ  പ്രണയത്തിൻ അഹങ്കാരമാണ് 
പെണ്ണേ ..


കടൽ

കടൽ എന്നും മോഹിപ്പിക്കുന്നു
മോഹം മാത്രമോ
ജീവിതവും ഓർമിപ്പിക്കുന്നു
ഓർമ്മകളുടെ വരണ്ട
കാറ്റിലൂടെ ചുണ്ടിൽ ഉമ്മ വെച്ചു
ഉപ്പ്‌ പുരട്ടുന്നു
നീയോ ഞാനോ എന്ന്
തിര ചോദ്യങ്ങൾ ഉയർത്തുന്നു
നീലിമ കാട്ടി ഭ്രമിപ്പിക്കുകയും
ആഴങ്ങൾ കാട്ടി ഭയപ്പെടുത്തുകയും
ചെയ്യുന്നു

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

നല്ല സൌഹൃദങ്ങൾ

നല്ല സൌഹൃദങ്ങൾ വീഞ്ഞ് പോലെ ആകട്ടെ
പഴകും തോറും വീര്യമേറിയേറി
കാലങ്ങളേറെ നിലവറകളിൽ
മയങ്ങിയാലും ഒറ്റ തുറക്കലിൽ
നുരഞ്ഞു പൊന്തുന്നവ
ആദ്യത്തെ രുചിയിൽ
സ്വന്തം സ്നേഹ സാമ്രാജ്യം തീർക്കുന്നവ
അടുത്ത തുള്ളിയിൽ
അകലങ്ങളെ മായ്ച്ചു കളയുന്നവ
പിന്നെ പിന്നെ ബോധാബോധ -
തലങ്ങളെ കീഴടക്കി
സൌഹൃദത്തിൻ ആധിപത്യം
സ്ഥാപിക്കുന്നവ.  

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ശരി തെറ്റുകൾ

നിന്റെ ശരികൾ
എന്റെ തെറ്റുകളും
എന്റെ ശരികൾ
നിന്റെ തെറ്റുകളും
ആകുന്നിന്നേരം. 
ശരി തെറ്റുകൾ
കൊണ്ട് വിഭജിക്കുന്നീ
ജീവിതം നമ്മൾ .
ഞാനിപ്പോൾ എന്റെ
ശരികളിലൂടെയും
നീ നിന്റെ -
ശരികളിലൂടെയും,
ഒരു വഴിയുടെ
രണ്ടു വശങ്ങളിലൂടെ
ഒരുമിച്ചെങ്കിലും ഏകരായ്
ഒരേ ലക്ഷ്യത്തിലേക്ക്
ഒരു പ്രയാണം .
ഇതും ജീവിതം .

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

ഞങ്ങളുടെ നിൽപ്പ് സമരം

ഞങ്ങൾ കൈയില്ലാത്ത
ഇറക്കം കുറഞ്ഞ ഉടുപ്പുകൾ
ധരിച്ചിട്ടില്ല
കവിളിൽ കണ്ണാടി നോക്കാൻ
ചായങ്ങൾ പുരട്ടിയിട്ടില്ലാ
മടമ്പ് പൊങ്ങിയ
പാതുകങ്ങൾ ധരിച്ചിട്ടില്ല
ഞങ്ങളുടെ ത്വക്ക്
ക്രീമുകളുടെ അതിപ്രസരത്താൽ
തിളങ്ങുന്നില്ലാ
അവ വെയിലും മഴയും ഏറ്റു
കറുത്ത് പരുക്കനായതാണ്
നിന്ന് നിന്ന് ഞങ്ങളുടെ കാലുകൾ
മരവിച്ചതാണ്
ഉള്ളിലെ ദയനീയത
പുറത്തേക്ക് വന്നു
കണ്ണുകൾ നിർവികാരങ്ങളായതാണ്
കേഴുവാനോ, അവകാശങ്ങൾക്കായ്
ഉറക്കെ ഒച്ചവെക്കാനോ
ഇല്ല ഒരു തുള്ളി ഉമിനീർ
പോലുമീ തൊണ്ടക്കുഴിയിൽ
ദിനം ന്യൂസ്‌ ത്രെഡ് അന്വേഷിക്കുന്ന
മാധ്യമ പടകളുടെ
ഫ്ലാഷ് ലൈറ്റ്കളും
ഞങ്ങൾക്ക് നേരെയില്ല
കാരണം ഞങ്ങൾ
"ആദിവാസികളാണ് "
കാടിന്റെ സന്തതികൾ .

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

പകൽ വീടുകൾ

അപ്പൂപ്പന്റെ കൈയിലിരുന്ന്
വ്യക്തമാകാത്ത ഭാഷയിൽ
ഉറക്കെ ശബ്ദമുണ്ടാക്കുന്ന
ആ കുഞ്ഞിനെ കണ്ടപ്പോളാണ്
ഒരിക്കൽ ഞാനും കുട്ടിയായിരുന്നുവല്ലോ
എന്നത് ഓർമ്മ വന്നത്.

വയോജനശാലകൾ എന്ന പേരിനെ
വെള്ളപൂശി പകൽ വീടുകൾ
എന്നാക്കുമ്പോൾ എന്തേ ഞാൻ
എന്റെ വാർധക്യത്തെ ഓർത്തില്ല .

2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

യാത്രകൾ

ചില യാത്രകൾ 
എവിടെ തീരും 
എന്നറിയാതെ 
തുടർന്നു കൊണ്ടേയിരിക്കുന്നു

പുറപ്പെട്ടിടത്തുനിന്നു
പല കാതങ്ങൾ
പോന്നിട്ടും ലക്ഷ്യമെന്തെന്നു
വ്യക്തമാവാതെ.

പിന്നിട്ട ദൂരങ്ങളുടെ
ഇന്നലകളിലേക്ക്
ഒളിഞ്ഞു നോക്കിയും, 
കണ്ടില്ലെന്നു നടിച്ചും
മുന്നോട്ടുതാണ്ടുന്നവ. 
പൂത്തുലയുന്ന
സൂര്യകാന്തിപ്പാടങ്ങളെയും,
പച്ചച്ച  നെൽവയലുകളെയും,
മനകണ്ണി ൽ  കണ്ടു കൊണ്ടീ  
വരണ്ട മണ്ണിലൂടെ
ഒരു യാത്ര.
ചിലപ്പോളീ മണ്ണി ൽ
തല ചായ്ച്ചു ഓളങ്ങളിൽ
ചാഞ്ചാടുന്നൊരു
കപ്പൽ യാത്ര
സ്വപ്നം കാണും .
സ്വപ്നത്തിൽ കുഞ്ഞു -
മീനുകൾ കപ്പൽ തട്ടിലേക്ക്
ചാടി വെള്ളം
തെറിപ്പിക്കുന്നത് വരെ .
ആ ഉണർവ്വിന്റെ ചില-
നേരങ്ങളിലെ ശൂന്യത
ഒരു മലയോളം
വളരാറുണ്ട് മുന്നിൽ .
ഭ്രാന്തിന്റെ കല്ലുകളുരുട്ടി
കയറാനൊരു ക്ഷണവുമായ് .
ഇന്ന് ഇന്നലെയുടെ
ഓർമ്മകളെ കലക്കി
മറിക്കുന്നൊരു
കല്ലായ് വീഴുമ്പോൾ,
ഓളങ്ങളാൽ
അസ്വസ്ഥമാകുന്നു
മനസ്സ് .

ലക്ഷ്യമെന്തെന്നു
കണ്ടെടുക്കാനുള്ള
ഈ യാത്രയിൽ
പ്രത്യാശ വഴികാട്ടിയായ്‌
മുന്നേ പറക്കും.

ഈ വഴി - ഇവിടെ
അവസാനിക്കുന്നില്ലായീ -
യാത്രയും ,
കാഴ്ച്ചകളവസാനിക്കുന്നിടത്ത്
നിന്ന് മുളച്ചു പൊന്തുന്നു
കൂണുകൾ പോലെ .


2014, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

അസ്തമയം

നമ്മൾ അസ്തമയം കാണുന്നു
കണ്ണുകളിൽ ഉദയവും
ഒരു കപ്പൽ അതിൻ
സൈറണ്‍ മുഴക്കി കടന്നു പോകുന്നു
നിന്റെ മനസ്സ് എന്നോട്
സ്നേഹം ,സ്നേഹമെന്നും .
കൂടുതൽ ചേർന്ന് നിന്ന്
നമ്മളാ മഴയെ തോൽപ്പിക്കുന്നു .
മഴ നമ്മളേയും .
എവിടെയോ ചിതറി
നിന്നിൽ നഷ്ടപ്പെടുന്ന കാഴ്ചകൾ
ശൂന്യതയിൽ ഇല്ലാതായ്
പോകുന്ന വാക്കുകൾ
പറയാതെ എല്ലാം
മനസ്സിലാക്കാൻ ശ്രെമിക്കുന്ന
നിന്റെ കണ്ണുകളും .

2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

മനുഷ്യത്വത്തിന്റെ വിത്തുകൾ

ഹേ മനസ്സേ നിനക്കൊന്നു
മിണ്ടാതിരുന്നുകൂടെ.
വെറുതെ ചിലച്ചു ചിലച്ചു,
(അടക്കാ കിളിയെ പോലെ)
എന്നെ ഒന്നും പറയാൻ
അനുവദിക്കാതെ .

എനിക്ക് ചുറ്റും ഇടതിങ്ങും
നിശബ്ദതയാണ് ഇന്ന് 
നിന്റെ ചിലക്കലെന്റെ-
ഉള്ളിൽ പെരുകുമ്പോളും.
ഒരു പ്രാർത്ഥനയുടെ ശീലുകൾ
തിരയുന്നു ചുണ്ടുകൾ.

 ഒഴുകി മറയുന്ന മഴമേഘങ്ങളോട്
പെയ്യണേയെന്ന പ്രാർത്ഥനയാകം,
ചിലപ്പോൾ - അത്
തെരുവിൻ  അഴുക്കു ചാലിൽ
ഉരുകി തീരുന്ന ബാല്യങ്ങൾക്ക്
വേണ്ടിയുള്ളതുമാകാം.

പല  പ്രാർത്ഥനകളും
ചുണ്ടിൽ ജനിച്ചു മരിക്കുമ്പോൾ
ഉണ്ടാകുന്ന ശൂന്യതയിൽ
വിറയ്ക്കുന്നു മനസ്സേ
നിന്റെ കലമ്പലുകളും.

പാതി വഴിയിൽ
നഷ്ടപ്പെട്ട് പോകുന്ന
വാക്കുകളൊക്കെയും 
മരിച്ചുയർക്കുന്നത്
തു ലോകത്താകാം.
  
നട്ടുച്ചവെയിലിൽ
കത്തി ജ്വലിക്കുംമ്പോളും
നമുക്ക് നാം അന്ധരോ.
കാണുന്നില്ല പരസ്പരം,
കാണുന്നില്ല ചുറ്റിനും,
കേൾക്കുന്നുമില്ലൊന്നുമേ-
ചെവിയെ മൂടിയതിനാൽ.
തിരിച്ചറിയുന്നില്ലീ -
സ്വപ്നങ്ങൾ കാണുന്ന
കണ്ണുകളേയും.

ഉള്ളിൽ നിന്നും
പുറമേക്ക് നോക്കിയാൽ
കാണാം ചുറ്റും കുറച്ചു
ശൂന്യമായ മുഖങ്ങൾ മാത്രം.
അവയുടെ ഉള്ളുംഅത്രമേൽ 
ശൂന്യമാവണം.

മനസ്സേ, അടങ്ങൂ
ഇനിയെങ്കിലും.
എന്റെ വാക്കുകളും
ചുണ്ടുകളും തമ്മിൽ
സന്ധി ചെയ്യട്ടെ.
മുഖം മറയ്ക്കുന്ന
മുഖംമൂടികളെ
കീറിയെറിയട്ടെ.

പിണങ്ങി പോയ കാറ്റിനേം
പുഴയേം തിരികെ
വിളിക്കട്ടെ.
നഷ്ടപെട്ട ബാല്യങ്ങളെ
അതിൽ ആറാടിക്കട്ടെ.
മരവിച്ച മനുഷ്യത്വത്തിന്റെ
വിത്തുകളെ മുളപ്പിക്കട്ടെ.

2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

നോട്ടങ്ങൾ

ചില നോട്ടങ്ങൾ
സങ്കടം ജനിപ്പിക്കും
ചിലത് നിസ്സഹായതയും
ചിലത് രൂക്ഷമായ് ജ്വലിച്ച്
തെറിച്ചു പോകും .
ചിലത് നിന്നനിൽപ്പിൽ
നാം നഗ്നയാക്കപ്പെടുന്നോ -
വെന്ന് ഓർമിപ്പിക്കും.
ചിലത് ഒരു കടലോളം പ്രണയത്തെ
ഉള്ളിലോളിപ്പിച്ചൊരു
മിന്നലൊളി പോലെ മാഞ്ഞു പോകും
ചിലതോ ഒന്നും ചോദിക്കാനോ
പറയാനോ നിൽക്കാതെ
നേരെ ഹൃദയത്തിലേക്കങ്ങു 
ഇടിച്ചു കേറും.
എന്നിട്ടൊരു ചോദ്യവും
"എന്തേ ന്ന് ? ".

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഉറുമ്പുകൾ

വരി വരിയായ്  പോകുന്നുറുമ്പുകൾ
വ്യക്തമായൊരു ലക്ഷ്യത്തിലേക്ക്
തിരികെ വരുന്നവയിൽ
നിന്നേറ്റു വാങ്ങുന്നു
സ്നേഹ ചുംബനങ്ങൾ
വേറെയും , അതോ
പോകേണ്ട വഴി അടയാളങ്ങളോ .

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

ഇരുട്ട് , ഇരുണ്ടയിടം മാത്രമല്ലാ

അവൻ ഇരുട്ടിന്റെ തണുത്ത
മൂലകളിലേക്ക് ഒതുങ്ങുന്നു
കണ്ണുകൾ അമർത്തി -
അമർത്തിയടച്ച്‌
ഉള്ളിലേക്കും ആ ഇരുട്ടിനെ
ആവാഹിക്കുന്നു.
അടഞ്ഞ ജാലകങ്ങളെയും
വാതായനങ്ങളെയും
സ്നേഹിക്കുന്നു.
പൊട്ടിയ ഓടിൻ -
വിടവിലൂടൂർന്നിറങ്ങുന്ന
നൂൽ വെളിച്ചത്തിനെയുമീ -
കീറ പുതപ്പിനാൽ മറച്ചുവെക്കുന്നു .
ഈ നിശബ്ദദയിൽ
ശ്വാസം മുട്ടുന്നില്ലേയെന്ന
എന്റെ ചോദ്യത്തിനെ
ഇരുട്ടിന്റെ വാചാലതക്ക്-
ആയിരം കൈകളെന്നു
തിരുത്തുന്നു.
കാതുകൾ ചേർത്തതിൻ
സംഗീതം ശ്രവിക്കുന്നു 
എന്നെയും  കേൾപ്പിക്കുന്നു.
വാക്കുകൾ ചേർത്ത്
പിടിച്ചൊരു കവിതയെ
പേർത്തു  പേർത്തുറക്കെ
ചൊല്ലുന്നു.
ഇലയനക്കങ്ങളിൽ നടുങ്ങുന്നു.
കൂട്ടത്തിലെന്റെ
കൈകളെയും തലോടി
ശമിപ്പിക്കുന്നു -പുറത്തപ്പിടി
ഭ്രാന്തൻമാരാ-
പേടിക്കണ്ട ഞാനുണ്ടിവിടെയെന്നു .
ഇടയ്ക്കു പതറുന്നു
ചിതറി പുലമ്പുന്നു
വീണ്ടും ഇരുട്ടിന്റെ
മൂലകളിലേക്ക് ഒതുങ്ങുന്നു.

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

ഇന്ന് ഞാനുമെൻ മൌനവും .

മഴയെ ഏറെ സ്നേഹിച്ചത്
കൊണ്ടായിരിക്കണം
നീയൊരു പുഴയിലേക്കിറങ്ങി
പ്പോയത് ,
ഒഴുകി പ്പോയ്
നാളെ ഒരു മഴയായ്
പെയ്യാൻ

കൈ വിട്ടു പോയത്
എന്റെ ലോകമെന്ന
തിരിച്ചറിവിൽ ,
പെയ്തു തോർന്ന
നിൻ സ്നേഹമഴയിൽ
ഇന്ന് ഞാനുമെൻ മൌനവും .


2014, ജൂലൈ 31, വ്യാഴാഴ്‌ച

വിലാപം

ഉറങ്ങാൻ കിടക്കുന്നു ഞാൻ,
മറ്റൊന്നും ചെയ്യുവാനില്ലാത്തതിനാൽ .
ഇരുട്ടിനോട്‌ സമരസപ്പെടാതെൻ -
കണ്ണൂകളുടെ  നീരസം .
നിശബ്ദതയിലും
കൈവിട്ടു പോകുന്ന ചിന്തകൾ .
അസ്വസ്ഥം ഈ  മനസ്സ് .
ഇരുട്ടിലൂടെ
കുഞ്ഞു കരച്ചിലിന്റെ
അലയൊലികൾ .
അടഞ്ഞ കണ്ണുകളിലൂടെയും
തെളിയുന്ന കണ്ണുനീർ -
ചാലിട്ട കുഞ്ഞു മുഖങ്ങൾ .
ചുവന്ന പൂക്കൾ
ചിതറിയ വീഥികൾ .
പ്രാർത്ഥനകൾ .
ദൈവമേ നീ ഭൂമിയിലേക്ക്
ഇറങ്ങുമ്പോൾ സൂക്ഷിക്കണേ
ഈ കുഞ്ഞു പൂക്കളുടെ
മീസാൻ കല്ലുകൾ
നിന്റെ പാത തടഞ്ഞേക്കാം.



2014, ജൂലൈ 25, വെള്ളിയാഴ്‌ച

നീ ,ഞാൻ , നമ്മുടെ .

നീ ,ആത്മാവിനെ
വിരൽതുമ്പിലേക്കു
ആവാഹിച്ചവൻ
നക്ഷത്രങ്ങളെ
മിഴിയിണകളിൽ
ബന്ധിച്ചവന്‍.
എന്റെ ഹൃദയത്തെ
സ്വർഗത്തിലേക്ക് -
ഉയർത്തിയവൻ 

ഞാൻ , നീ പറയാൻ
ബാക്കി വെച്ച വാക്കുകൾ
എഴുതാൻ മറന്നുപോയ
വരികൾ
കാണാതെ ഉയർത്തി -
വിട്ട സ്വപ്‌നങ്ങൾ .

വരൂ നമുക്ക് പ്രണയിക്കാം
പ്രണയത്തിലൂടെ
പൊരുതാം
അതിന്റെ അവസാനം
സമാധാനത്തിന്റെ
മുന്തിരിവള്ളികൾ
പടർത്താം.



2014, ജൂലൈ 18, വെള്ളിയാഴ്‌ച

ദേശാടനം

ഈ ദേശാടനത്തിൻ വഴിയിൽ
ഓരോ നാഴികക്കല്ലിലും
ജീവിതച്ചുമടിറക്കി , വിയർപ്പാറ്റി
ഇന്നലെകൾ അയവിറക്കി
പ്രയാണം തുടരുന്നു പിന്നെയും.
നഷ്ടബോധത്തിന്റെ
കരിയിലകളെ പറത്തി
വീശുമാ വരണ്ട കാറ്റിനെയും
പിന്നിലുപേക്ഷിച്ച്,
ഒരു മറവിക്കും
കവർന്നെടുക്കാനരുതാത്ത
ചില മുഖങ്ങളെ
പിൻവിളിക്ക് വിട്ടുകൊടുക്കാതെ
ഓർമ്മയുടെ പുനെർജനി
നൂഴാൻ കാത്തുനിർത്തുന്നു .
സ്വാർത്ഥ വിചാരങ്ങളിൽ
അവയുടെ പകിടകളിയിൽ
മുടിയഴിച്ചിട്ട് വിലപിക്കുന്നു
മനസ്സിലിന്നിൻ  ദ്രൌപദി .
ഞാൻ അനുഭവങ്ങളുടെ
പാഥേയമഴിച്ചു
നനഞ്ഞ കൈ കൊട്ടി
ക്ഷണിക്കുന്നു പിതൃക്കളെ .

2014, ജൂലൈ 11, വെള്ളിയാഴ്‌ച

ഒറ്റപ്പെടൽ

എപ്പോഴാണ് ഞാൻ തനിച്ചായത്,
ഓർക്കുന്നില്ല.
ചിന്തകൾ അവസാനിക്കുന്ന വഴി വരേം ഞാൻ ഒരാൾക്കൂട്ടത്തിൽ ആയിരുന്നു.
പിന്നെ എപ്പോൾ ? അറിയില്ല .
എപ്പോഴാണ് നീ എന്നിൽ നിന്നും നിന്നെ പറിച്ചെടുത്തകന്നത് .

ഓർമ്മകൾ ചാവുകടലിൽ എന്നപോലെ പൊങ്ങി കിടക്കുന്നു
ആൾക്കൂട്ടങ്ങളിൽ ഒറ്റക്കാകാൻ നാം ഒന്നിച്ചാണ് പഠിച്ചത്.
എന്നിട്ടും നീ വിരൽ തുമ്പകറ്റി പിന്നിലേക്ക് മറഞ്ഞതറിഞ്ഞില്ല
അതോ ,
ഏതോ ഒരൂഞ്ഞാലായത്തിൽ ഞാൻ മുന്നിലേക്ക് മാറ്റപെട്ടതോ ?
കാഴചകൾ എന്നിൽ നിന്നും പിന്നിലേക്കോടി ഒളിക്കുമ്പോളും
എന്റെ ജനാലകൾ തുറക്കുന്നത് ഈ ഇരുണ്ട താഴ്വാരങ്ങളിലേക്ക് ആകുമ്പോളും ,
അറിയുന്നു ഞാൻ ഇന്നിവിടെ തനിച്ചാണ് എന്ന് .
ഇനി എപ്പോഴെങ്കിലും എനിക്ക് ചായാനൊരു തോളായ്,
എന്റെ സ്വപ്നങ്ങളിൽ ഒരു നിലാവായ് ,
എന്റെ ജനാലകൾ തുറക്കുമ്പോൾ ഒരു വസന്തമായ്,
എനിക്ക് നിന്നെ വീണ്ടും അറിയാൻ സാധിക്കുമോ ?

 ******************************************
എന്തായിരുന്നു എനിക്ക് നീ ..ഈ അവസാന നിമിഷങ്ങൾ 
ഒരു പുനെർ ചിന്തനത്തിനുള്ളതല്ല . എങ്കിലും 
എന്റെ മരവിച്ച മനസ്സിനെ കുത്തി ഉണർത്താനെങ്കിലും 
ഈ ഓർമ്മ മുള്ളൂകൾക്ക് ആയെങ്കിലോ ?
പുള്ളിപ്പാവാടയുടുത്ത് പാറി നടന്നിരുന്ന ആ കാലങ്ങൾ അവ ഇന്നും 
മങ്ങിയതെങ്കിലും വർണചിത്രങ്ങൾ തന്നെ . ഓരോ ചുവടു വെയ്പിലും 
ഒരു കൂട്ടായ് , വഴികാട്ടിയായ്‌ ഒപ്പമുണ്ടായിരുന്ന ആ പൊടിമീശക്കാരൻ .
മുണ്ടിന്റെ അറ്റം  കൈയിലെടുത്തു പിടിച്ചു തലയുയർത്തി 
ഒപ്പം നടന്നിരുന്ന ആ അഹങ്കാരി ചെക്കൻ ..അത് നീ അല്ലാതെ വേറെ ആര് ?
എന്നിട്ടും നിന്നെ ഞാൻ മനസ്സിലാക്കിയോ ..പൂർണമായ് ? ഇല്ല എന്ന് വിഷമത്തോടെ പറയേണ്ടിവരുന്നു . ഇന്ന് ഞാൻ അറിയുന്നു .. എന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായ്‌ ഒരു പാവയെ പ്പോലെ നിന്നെ ഞാൻ ചരടുവലിക്കുകയായിരുന്നു . കഷ്ടം .എന്നെ വിട്ടകന്നു പോകുമ്പോളും നീ ഹൃദയം കൊണ്ടേറെ വേദനിച്ചിരിക്കും . അന്ന് യൗവ്വനത്തിന്റെ കുത്തൊഴുക്കിൽ , ഉപജാപകരുടെ ആഘോഷങ്ങളിൽ ,കാഴ്ച്കളിൽ വന്നതൊക്കെയും ഹൃയത്തിലെക്കോ,  ഹൃയത്തിൽ നിന്നത് തലച്ചോറിലെക്കോ സഞ്ചരിച്ചില്ല . കാഴ്ചക്ക് മാത്രമല്ല തിമിരം ..അന്നെന്റെ മനസ്സിനായിരുന്നു . ഇന്നിവിടെ നോക്കി അഹങ്കരിക്കാൻ ഒരു കണ്ണാടി പോലുമില്ലാത്ത ഈ മുറിയിൽ , അലക്കി നിറം മങ്ങിയ ഈ കിടക്കവിരിയും അതിന്റെ കഞ്ഞി പശ മണവും ആസ്വദിച്ച് , വിളർത്ത കൈതണ്ടയിൽ തിണർത്ത നീല ഞരമ്പുകളെണ്ണി നീ നിന്റെ മനകണ്ണിൽ ഒരിക്കലും കാണാത്തൊരു രൂപത്തിൽ ജീവിതത്തിന്റെയീ മണൽ ഘടികാരത്തിന്റെ അർദ്ധഗോളത്തിൽ നിന്നും  മണൽത്തരികൾ പൂർണവിരാമത്തിന്റെ മൌനത്തിലേക്ക്‌ വീണ് നിശ്ചലമാകുന്നത് വിരക്തിയുടെ മഞ്ഞച്ച കണ്ണുകൾ കൊണ്ടാസ്വദിക്കുന്നു .പ്രത്യാശയുടെ ഒരു ശലഭ ചിറകിനു പോലും ഉണർത്താനാകാതെ .

2014, ജൂലൈ 7, തിങ്കളാഴ്‌ച

ലൂർദ് ഹോസ്പിറ്റൽ

ഇത് ഫ്ലാഷ് ബാക്ക് ആണൂട്ടോ . കുറച്ചു അധികം പുറകിലോട്ടു പോണം . (പോയ്‌ പോയ്‌ തപ്പി തടഞ്ഞു വീഴല്ലും ) ഒരു 15 കൊല്ലത്തിനു മുന്നേ .എന്റെ അമ്മ എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ മാസത്തിൽ ഒരിക്കൽ എന്നവണ്ണം വിസിറ്റ് ചെയ്തോണ്ടിരികുന്ന ടൈം.മാസത്തിൽ ഒരിക്കൽ അമ്മ ഹോസ്പിറ്റൽ മിസ്സ്‌ ചെയ്യും . ഞാൻ ഉടനേ അങ്ങോട്ട്‌ കൊണ്ടുപോകും . അച്ഛൻ ഒമാനിൽ നിന്ന് കാശ് അയക്കും ഞാൻ അത് എടുത്തു ലൂർദിൽ കൊടുക്കും . അതായിരുന്നു എന്റെ മെയിൻ ഡ്യൂട്ടി . ( ഹോസ്പിറ്റലിന്റെ ഒരു ഷെയർ തരാന്ന് പറഞ്ഞതാ . ഞങ്ങടെ നല്ല മനസ്സ് കൊണ്ട് വാങ്ങിയില്ല ). ഹോസ്പിറ്റൽ കാന്റീനിൽ ഫുഡും , പകൽ പഠിപ്പും ജോലിം , രാത്രി ഹോസ്പിറ്റൽകാർക്ക് എന്റെ വക ഫ്രീ സർവീസും . വാർഡുകളിൽ അല്ലറ ചില്ലറ സേവനങ്ങൾ . അതാണ് ന്റെ സർവീസ് .ആ സമയത്താണ് ഒരു ദിവസം ഒരു അമ്മാമ്മയെ കാലത്തേ മക്കള് കൊണ്ട് വന്നു അഡ്മിറ്റ്‌ ചെയ്തത് . മക്കൾക്ക്‌ ആർക്കും നിൽക്കാൻ സമയമില്ല. രാത്രി കിടക്കാൻ ഒരു കുട്ടി വരും , അത് കൊണ്ട് ബാക്കി എല്ലാരേം ഏൽപിച്ചിട്ട് അവർ പോയി . ഞാൻ വൈകുന്നേരം വന്ന് വാർഡിൽ ഒക്കെ ഒന്ന് കറങ്ങി മരുന്ന് ഒക്കെ വാങ്ങാൻ ഉള്ളവർക്ക് അതൊക്കെ വാങ്ങി വന്നു അവിടെയുള്ള   അമ്മമാർ സ്നേഹത്തോടെ തരുന്ന പലഹാരം ഒക്കെ തിന്നു ഈ അമ്മാമ്മയുടെ അടുത്ത് പോയി ഇരിക്കും . ഈ അമ്മാമ്മയുടെ വർത്തമാനം  കേൾക്കാൻ നല്ല രസമാണ് . പഴേ കാര്യങ്ങൾ ഒക്കെ പറയും . ഈ ലൂർദ് ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ ആണ് റെയിൽവേ ട്രാക്ക് . മിനുട്ടിന് മിനുട്ടിന് ട്രെയിൻ പോയ്കൊണ്ടിരിക്കും . ഞങ്ങക്ക് പിന്നെ ഈ സംഗീതം (ട്രെയിനിന്റെ ) ശീലമായിപ്പോയ് . അതില്ലാതെ പറ്റില്ലാണ്ടായ് . പക്ഷേ നമ്മുടെ  അമ്മാമ്മക്ക് അങ്ങനെ അല്ല , ഇവിടെ വന്നതിനു ശേഷമാണ് പുള്ളിക്കാരി ഇതൊക്കെ കേൾക്കുന്നേ . ആദ്യമൊക്കെ  ട്രെയിൻ പോകുമ്പോൾ ഞാൻ താങ്ങി ഇരുത്തി ജനലിൽ കൂടി കാണിച്ചു കൊടുക്കും . അപ്പൊ ഭയങ്കര സന്തോഷമാ ..കൊച്ചു പിള്ളേരുടെ കൂട്ട് . അമ്മാമ്മ വന്നതിന്റെ രണ്ടാമത്തെ ദിവസം രാത്രി എല്ലാവരും മരുന്ന് ഒക്കെ കഴിച്ചുന്ന് ഉറപ്പുവരുത്തി ഞാനും നമ്മുടെ മാലാഖ കുഞ്ഞുങ്ങളും കൂടെ  ലൈറ്റ് അണച്ച് നഴ്സിംഗ് റൂമിൽ കൊച്ചു വർത്തമാനം പറഞ്ഞു ഇരിക്കുവാരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഭയങ്കര അലർച്ചയും , ബഹളവും ..ഈശ്വരാ ..ആരാണ്ടൊക്കെ ഓടുന്നു ..ചാടുന്നു ..കൂട്ടത്തിൽ ഞങ്ങളും ഓടി . വാർഡിലേക്ക് ..താഴത്തെ ഫ്ലോറിൽ നിന്ന് നമ്മുടെ സെക്യുരിറ്റി ചേട്ടൻ വരെ വന്നു ...എല്ലാരും എഴുന്നേറ്റു കുത്തി ഇരുപ്പുണ്ട്‌ . ആർക്കും ഒന്നും മനസ്സിലായില്ല എന്നതാ സംഭവം ന്നു ..ഈ അമ്മാമ്മ മാത്രം നല്ല ഉറക്കം . ഞങ്ങള് അവിടെ ഒക്കെ അരിച്ചു പെറുക്കി നടന്നു.  CBI  യിൽ മമ്മൂട്ടി നടന്നപോലെ .ങേ ഹേ ...ഒരു ഐഡിയയുമില്ല ..അവസാനം ആൾകുട്ടം പിരിഞ്ഞു പോകുവാൻ തുടങ്ങി . ദേ ..വന്നടാ .പിന്നേം ഒരലർച്ച ..ഇപ്പൊ അത് ഞങ്ങൾക്ക് വളരെ ക്ലിയർ ആയി...ഇത് നുമ്മട അമ്മാമ്മയാണല്ലോടീ ന്നു അർച്ചന സിസ്റ്റർ . വേഗം അമ്മാമ്മയുടെ അടുത്തെത്തി ..ഈശ്വരാ അവിടെ ഇതൊന്നും അറിഞ്ഞമട്ടില്ല . നല്ല ഉറക്കമാ ..ഉറക്കത്തിനിടയിൽ ബോറടിച്ചിട്ടാകും ..ഡോൾബിയിൽ ഈ മ്യൂസിക്‌ പ്രയോഗം ...രണ്ടും കൽപിച്ചു അമ്മാമ്മയെ ഞങ്ങൾ കുത്തി പൊക്കി . കണ്ണും മിഴിച്ച് കുന്തം വിഴുങ്ങി ഇരുന്ന അമ്മാമ്മയെ സ്വബോധത്തിലേക്ക് ക്രാഷ് ലാൻഡ്‌ ചെയ്യിപ്പിച്ചു ..അപ്പോളല്ലേ സംഭവം പറയുന്നേ ..പുള്ളിക്കാരി സ്വപ്നം കാണുവാരുന്നത്രേ ..ട്രെയിൻ അതിന്റെ പാളത്തിൽ നിന്നും ഓടി ഹോസ്പിറ്റലിലോട്ട്‌  ..അതും മൂന്നാം നിലയിലുള്ള ഈ വാർഡിലോട്ടു തന്നെ വന്നുന്ന്  ..ഹും  ..വന്ന ട്രെയിൻ ഈ അലർച്ചയിൽ എപ്പോളേ  തിരികേ  സ്റ്റേഷൻ പിടിച്ചിട്ടുണ്ടാകും . പാവം അമ്മാമ്മ ..പിറ്റേന്നുഅതും പറഞ്ഞു കളിയാക്കി ഞങ്ങൾ പഴംപൊരി മേടിപ്പിച്ചു തിന്നു .

2014, ജൂലൈ 4, വെള്ളിയാഴ്‌ച

അവർ

ഏതോ അദൃശ്യമായ
ചങ്ങല കണ്ണികളാൽ
പൂട്ടി ഇട്ടിരിക്കുന്നു
പരസ്പരം.
വേർപെടുത്തുവാനാകാതെ ,
വേർപെടുത്തിയാലും
അകന്നുമാറി പ്പോകുവാനാകാതെ
ചില ജന്മങ്ങൾ .
കൈകാലുകളിലെ
ചങ്ങലപ്പാടിനെ
പുഞ്ചിരികൊണ്ടു
മറയ്ക്കുന്നവർ.
മനസ്സിൽ പലവട്ടം
മരിച്ചുയർക്കുന്നവർ .
കടലാസ്സു പൂക്കളെപ്പോൽ
നിർജീവമായ് ജീവിച്ചു
തീർക്കുന്നവർ .
പുറമേ നിന്ന് -
കല്പ്പിച്ചു കൊടുക്കുന്ന
കടമകളെയും ,
കടപ്പാടുകളെയും ,
നെഞ്ചോടു ചേർക്കുന്നവർ .
ജീവിതത്തിന്റെ
കണക്കു പുസ്തകങ്ങളിൽ
തങ്ങളുടെ ആകെത്തുക
പൂജ്യമെന്നറിഞ്ഞും
ഹൃദയത്തിൽ സമ്പന്നത
സൂക്ഷിക്കുന്നവർ .
നാളെയെന്തെന്ന ചോദ്യത്തിനു
മേൽപ്പോട്ടുയർത്തിയ
കണ്ണുകളിൽ ആകാശം
ഉത്തരമാക്കിയവർ .
പിടഞ്ഞൊടുങ്ങുന്ന
നിമിഷം വരെ ആർക്കോ
വേണ്ടി ജീവിക്കുന്നവർ .


2014, ജൂലൈ 2, ബുധനാഴ്‌ച

പനിച്ചൂടിൽ പൊള്ളിയമർന്ന
കണ്ണിമകൾക്ക് മുകളിൽ
കുഞ്ഞുകുളിർ സ്പർശം
അമ്മേയെന്ന സംഗീതത്തിൻ
അകമ്പടിയോടെ.

അന്തിക്ക് മാനത്തുന്നു പൊട്ടിവീണ നക്ഷത്രകുഞ്ഞുങ്ങളെയെല്ലാം വാരി മാറോടടുക്കി ചിരിക്കുന്നു അമ്മ നന്ത്യാർവട്ടം

2014, ജൂൺ 29, ഞായറാഴ്‌ച

ഒരു ചുംബനത്തിന്റെ പോക്ക്

ഏതോ ചുണ്ടുകൾ
പറഞ്ഞാണ് ഞാൻ അറിഞ്ഞത്
ഒരു ചുംബനം ഈ വഴിക്ക്
പോയിട്ടുണ്ടെന്ന്.
അത്രമേൽ തീവ്രമായത്
പ്രണയത്താൽ ചുട്ടു -
പൊള്ളുന്നത്
തമ്മിൽ കാണുമ്പോൾ തന്നെ
ഒട്ടിപിടിക്കതക്കത്.
ഉടമയെ തിരഞ്ഞാവണം
പോയിരിക്കുന്നത്
.
**************************************
സുഭാഷ്‌ പാർക്കിൽ കണ്ടത്
ദിനം : 24.06.2014
സമയം : വൈകിട്ട് 6.15 

2014, ജൂൺ 24, ചൊവ്വാഴ്ച

ഒരു പ്രണയത്തിന്റെ അവസാനം (?)

നിന്നെ കുറിച്ചുള്ള
ഓർമ്മകൾ ആണെന്നെ
ഒരു ചിത്രകാരൻ ആക്കിയത്
നീ വിശ്വസിക്കുമോ ?
നിന്റെ കാലടികൾ
പതിഞ്ഞ ഇടവഴികളും
പടിക്കെട്ടുകളും
നിന്നെ കണ്ടു തുടുത്ത
ചെമ്പരത്തിപൂക്കളേയും
ഞാനെന്റെ സ്നേഹത്തിന്റെ
ചായക്കൂട്ടിൽ ചാലിച്ചാണ്
ഓർമ്മകളുടെ കാൻവാസിൽ
പകർത്തി വെച്ചതു .

എന്നിലെ കവിയേയും
കൈയ് പിടിച്ചുയര്ത്തിയത്‌
നീയും നിന്റെ ഓർമ്മകളും തന്നെ
ആ ചടുല വർത്തമാനങ്ങളും 
ചെഞ്ചുവപ്പൻ അധരങ്ങളെയും
ആ കാൽവിരൽ ചിത്രങ്ങളെയും
കണ്മിഴി,  കണ്മഷിയേയും
വർണ്ണിക്കുവാൻ
ഞാൻ ഉപമകളും
അലങ്കാരങ്ങളും തേടി .

ഒടുക്കം നീ മറഞ്ഞോരാ വഴിയിൽ
മിഴി നിറഞ്ഞോരാ നിമിഷ ത്തിൽ
നീ എന്നതൊരു മിഥ്യയും
ഞാൻ എന്നതൊരു സത്യവും
നമ്മളെന്നതൊരു സ്വപ്നവും
മെന്ന തിരിച്ചറിവിൽ
ഞാനായി തീർന്നതിന്നാരോ ?

2014, ജൂൺ 13, വെള്ളിയാഴ്‌ച

കള്ള കർക്കിടകം

പുറമേ പെയ്തു
തോർന്നുവെങ്കിലും,
ഇനിയും തോരാത്ത
ഓർമ്മ പെയ്ത്തിൽ
മൂടി പുതച്ചിരിക്കുന്നു മനം.
ഇറയത്തിൽ ഇറ്റിറ്റുവീഴും
മഴതുള്ളിയോരോന്നു -
മോർമ്മകൾക്കൊപ്പം
പുറകിലേക്കോടിയാ
ചോർച്ചവെള്ള പാത്രത്തിൻ
സംഗീതമാകവേ ,
തന്നെയുറ്റു നോക്കും
നാലു കണ്കളിൻ വിശപ്പിനെ-
വെറും വെള്ളപ്പാത്രത്തിൽ
ഇളക്കിയാറ്റുന്നമ്മ .
ഇടവഴിയിൽ തെളിയുന്ന
നിഴലനക്കത്തിലേക്ക്
പടിക്കെട്ടിലേക്കുരച്ചു കേറുന്ന
ഒരു കാലൊച്ചയിലേക്ക്
തളർന്ന കണ്ണുകൾക്കിപ്പുറം
തെളിയുന്നൊരു
കുതിർന്ന സഞ്ചിയിലേക്ക്
ഒരു പ്രതീക്ഷ .

2014, ജൂൺ 10, ചൊവ്വാഴ്ച

എന്റെ-നിന്റെ


എന്റെ ആകാശം - നല്ല നീല 
എന്നാലും നിന്റെതിന്റെയത്രയില്ല. 
മുകളിലേക്ക് നോക്കുമ്പോ കാണുന്ന 
മേല്ക്കൂരയിലെ  ഓടുകളുടെ ഇടക്കുള്ള ' 
കണ്ണാടി ചില്ലിന്റെ വ്യാസം മാത്രം 

എന്റെ  മേഘങ്ങൾ - വെള്ള പഞ്ഞികെട്ട്
എന്നാലും നീ കാണാറുള്ള പോലെ അല്ല കേട്ടോ
നല്ല കാറ്റിലങ്ങനെ ഒഴുകി പോകുമ്പോൾ
ഒരുമാത്ര എന്റെ കണ്ണിൽ തങ്ങി
നിൽക്കാറുള്ളത് മാത്രം


എന്റെ മഴ - നല്ല കുളിര്
എന്നാലും നീ കൊള്ളാറുള്ളത്രെമില്ല 
ഈ ജനാല വിരിയെ തള്ളി
ഉള്ളിലേക്ക് വന്നെന്നിലേക്ക്‌
ചാറി പോകുന്നത്  മാത്രം


എന്റെ വസന്തം - നല്ല മഞ്ഞ
എന്നാലും നീ കാണുന്നതല്ല 
 മരഅഴികൾക്കപ്പുറത്ത്‌
പൂത്തുലഞ്ഞു നിൽക്കുന്ന
മഞ്ഞ മന്ദാരം മാത്രം.


പിന്നെ ..........
എന്റെ കൂട്ടുകാർ -എന്റെ സ്വപ്നം
എന്റെ സ്വപ്നം - എന്റെ കൂട്ടുകാർ
ഈ കിടക്കയിൽ നിന്നെന്നെ
കൈപിടിച്ചുയർത്താൻ
മൈതാനത്തെ കളിപന്തിന്റെ
ആരവങ്ങളിലേക്കെത്തിക്കാൻ
ചലനമറ്റയീ കാലുകളിലെ
ഞരമ്പുകളെ പുനരുജ്ജീവിപ്പിക്കാൻ
ഇല്ല നിനക്കെന്നപോലെ
ഇത് സ്വപ്നം  എന്റെ
എന്റെ മാത്രം സ്വപ്നം  

2014, ജൂൺ 5, വ്യാഴാഴ്‌ച

എന്റെ പെണ്‍പൂക്കൾ .

ഇല്ലാ ഇനിയെനിക്കൊന്നുമേ
പറയുവാനെഴുതുവാൻ. 
എൻ  തൂലിക തുമ്പിൽ നിന്നും
പൊഴിയുന്നു പൂക്കൾ,
ചുവന്ന പെണ്‍പൂക്കൾ.
ഏറ്റിയ തൂക്കിൽ നിന്നും
ഉയിർക്കുന്ന പൂക്കൾ.
അടിക്കുന്നു ചുഴറ്റി -
യൊരു കൊടുംകാറ്റു പോലെ.
ഒളിക്കുവാൻ ഇല്ല നിനക്കില്ലിനി
നേരം .
നിന്നെ ചുംബിച്ചു ചുംബിച്ചു
നിണമൂറ്റി ത്തീർക്കാൻ.
ഉയിർക്കുന്നു ചാവേറുകളീ 
ശവക്കുഴികളിൽ  നിന്നും.
അവസാന പിടച്ചിലിലും
ആനന്ദം കണ്ട - നിൻ കണ്ണുകൾ
തുളച്ചഗ്നിയിലെരിക്കാൻ,
നിന്റെ ചുടലയിൽ നിന്നു
ചടുലതാളമുതിർക്കാൻ,
വരുന്നുണ്ടുയിർത്ത്
എന്റെ പെണ്‍പൂക്കൾ .


2014, ജൂൺ 3, ചൊവ്വാഴ്ച

നിന്നിലേകെത്തുമ്പോൾ



എന്റെ ഓർമ്മകൾ
നിന്നിലേകെത്തുമ്പോൾ
എവിടെയോ ഒരു മഴ
ചാറി തുടങ്ങുന്നുണ്ടാവം
ഒരു വെയിൽ അതിന്റെ
അവസാന കിരണവും
ചുവപ്പിചിട്ടുണ്ടാവാം
പേരറിയാത്ത ഏതോ
പക്ഷികൾ അവയുടെ പാട്ട്
നിർത്തി കൊക്കുരുമ്മി
ചിറകൊതുക്കുന്നുണ്ടാകാം
 ഒരു കൈതപ്പൂ അതിന്റെ
മണം അതിരുകളില്ലാതെ
പരത്തുന്നുണ്ടാകും
തുടക്കവും ഒടുക്കവും
അറിയാത്ത ഒരു ചെറു കാറ്റു
നിന്നെ തഴുകി മാറുന്നുണ്ടാവം  
 എന്തിനെന്നറിയാതെ
തുടുക്കുന്ന നിൻ കവിളുകളിൽ
സ്വപ്‌നങ്ങൾ കണ്ണാടി നോക്കുന്നുണ്ടാകാം