https://lh3.googleusercontent.com/.../w426-h284/15+-+1

2015, നവംബർ 2, തിങ്കളാഴ്‌ച

പിരിച്ചെഴുത്ത്

അനേകം സാധ്യതകളിൽ നിന്ന്
സംഭവിച്ച ഒരു ദിവസത്തിനെ
എങ്ങിനെ പിരിച്ചെഴുതാം
നീയും ഞാനുമെന്നോ
അതോ ഇരുളിനേം
വെളിച്ചത്തിനെം
ഇടകലർത്തി കുഴിച്ചുമൂടിയ
നമ്മുടെ സ്വപ്നങ്ങളെന്നോ

മനസ്സ്

ഞാന്‍ അസ്വസ്ഥയാണ്..
സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും
നേര്‍ത്ത അതിര്‍ വരമ്പുകളില്‍
മനസ്സിന്‍റെ വിഭ്രാത്മക പരിവൃത്തം.
സംഭ്രമിപ്പിക്കുന്ന ചിന്തകളുടെ
വേലിയേറ്റ- ഇറക്കങ്ങള്‍.
തിളച്ചുപൊന്തുന്ന നിശ്വാസങ്ങള്‍
അവ തച്ചുടയ്ക്കുന്ന -
മനഃസന്തുലനം

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

നിന്നെ വരയ്കുമ്പോൾ

ഞാൻ ചായക്കൂട്ടുകൾ തേടുന്നു
നിന്നെ വരയ്ക്കുവാനായ്.
എന്റെ കാൻ വാസിലെ
ഇരുണ്ട വരകളിലോ
ഒതുങ്ങാതെ നീയും.
ചായങ്ങളോ,
തികയാതെ ഞാനും.
ഉദിച്ചുയരുന്ന സൂര്യനിൽനിന്ന്
ഞാൻ കടമെടുക്കട്ടെ.
നിന്റെ തീക്ഷ്ണ നയനങ്ങളിലെ
വെള്ളി നക്ഷത്രങ്ങൾക്കായ്,
ചെന്താമാരയുടെ ചുവപ്പിൽ
തുടുപ്പിക്കുന്നു നിൻ ചെഞ്ചുണ്ടുകൾ.
രാത്രിയുടെ കറുപ്പിൽ
നിറയ്ക്കുന്നു വാർമുടിയും.
എല്ലാ നിറങ്ങളിലും
കൈകൾ ചലിപ്പിച്ചിട്ടും,
തികയുന്നില്ലാല്ലോ നിൻ-
മനസ്സൊന്ന് വരയ്ക്കാൻ.
അവിടെ ഞാൻ
മേഘത്തിൻ വെണ്മ ചേർത്ത്
മാതൃത്വത്തിൻ നന്മ നിറയ്ക്കണോ,
ചുടലയിലെ ചാരത്തിൽ നിന്ന്
കറുത്ത കാമത്തെ നിറയ്ക്കണോ,

അതോ ......
കമിത്രിയായ് ചമഞ്ഞ്
കുരുന്നിനെ മറന്നവളെന്ന്
കുറിക്കണോ ?
പുത്രരാൽ തിരസ്ക്രിതയായ്
പാതിവഴിയിൽ പതിതയായവളെന്ന്
തിരുത്തണോ?.

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

നീണ്ടകഥ

ഞാൻ ഒരു കഥ
നീണ്ടകഥ
ശരിക്കും
നീണ്ടു നീണ്ട് ഒരു കഥ
വരികളിൽ അതി നിഗൂഡമായ
അതിന്റെ പരിസമാപ്തിയെ
തെല്ലും അനാവരണം ചെയ്യാതെ
ഉടനീളം നിന്നെ ഔത്സുക്യത്തിന്റെ
ഉത്തുംഗത്തിൽ നിർത്തി
ഇനി എന്തെന്ന ചിന്തകളിൽ
ചോദ്യചിഹ്നങ്ങളെ തുളച്ചു തൂക്കി
തുടരും എന്നാ വാക്കുകളിൽ
നിന്റെ ഹൃദയത്തെ
ഞെരിച്ചു കൊല്ലും .

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

പെണ്‍ചിരികള്‍ / വര്‍ത്തമാനങ്ങള്‍

ഞങ്ങള്‍പൊട്ടിച്ചിരിച്ചേക്കാം,
പരസ്പരം അടിച്ചുകൊണ്ട്-
ഉറക്കെ ഉറക്കെ നിമിഷങ്ങളെ
പങ്കുവെച്ചേക്കാം .
ഞങ്ങളുടെ പങ്കുവെയ്ക്കപ്പെടലുകളിലെ
ചില ചില്ലുകള്‍ തെറിച്ച്
നിങ്ങളുടെ കാതുകളിലേക്കും
വീണേക്കാം.
ദയവ് ചെയ്ത് അസ്വസ്ഥരാകരുതേ.
ഞങ്ങളെ തുറിച്ചു നോക്കരുതേ.
ഞങ്ങളുടെ പൊട്ടിച്ചിരികളെ
നിങ്ങളുടെ കാഴ്ചകളിലേക്കെത്തുമ്പോള്‍,
അവയേ "അഹങ്കാരത്തിന്റെ " മേലാട ചാര്‍ത്തല്ലേ.
വീണ്‌കിട്ടുന്ന കുഞ്ഞു നിമിഷങ്ങളില്‍ ഞങ്ങള്‍ -
ഞങ്ങളുടെത് മാത്രമായ ഒരു ലോകത്തിലായേക്കാം.
കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍
വല്യ വല്യ വാചകങ്ങളില്‍
പങ്കുവെയ്ക്കാം.
കാതുകളില്‍ നിന്ന് കാതുകളിലേക്ക്
നുറുങ്ങു സ്വകാര്യ പറവകളെ
പറത്തി വിട്ടേക്കാം .
ഞങ്ങള്‍ ഞങ്ങളെ അഴിച്ചു -
വിടുകയാണാ നിമിഷങ്ങളിലേക്ക്.
നിങ്ങളാല്‍ വരയ്ക്കപ്പെട്ട
അതിര്‍ത്തികളില്‍, വേലിക്കെട്ടുകളില്‍
കുടുങ്ങി കിടക്കുന്ന ആത്മാവുകള്‍
മീനെന്നപോല്‍, ജലോപരിതലത്തിലേക്ക്
എത്തിനോക്കപ്പെടുകയാണാ നിമിഷങ്ങളില്‍.
ചിലപ്പോള്‍ ..
പരോളിലിറങ്ങിയ ഏകാന്ത തടവുകാരന്‍
അവന്റെ ആകാശത്തെ ..
അവന്റെ കാഴ്ചകളെ ..
അവന്റെ സ്വാതന്ത്ര്യത്തെ...
ആസ്വദിക്കുന്നത് പോലെ
എന്നും പറയാം ... വേണമെങ്കില്‍

കുഞ്ഞിനേപ്പോല്‍ തുള്ളിച്ചാടും
മനസ്സിനെ അടക്കിപ്പിടിച്ചിട്ടും
പുറത്തേക്ക് ചാടുന്ന അലകളാണാ
പൊട്ടിച്ചിരികള്‍ / വര്‍ത്തമാനങ്ങള്‍
അവയേ അങ്ങനെ തന്നെ കാണൂ
ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കൂ.

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പുഴ, മരം, കിളികൾ ...

പുഴ
-----------
ഉള്ളതെല്ലാം ഊറ്റിയേകി
എന്നിട്ടും മേലാകെ
വിഷം കലക്കി
സ്വന്തമെന്നു കൂടെ ചേർത്ത്
സംരക്ഷിക്കുവാൻ
എന്റെ പേര്
വോട്ടേർസ് ലിസ്റ്റിൽ ഇല്ലാലോ ..



മരം
-----------
പൂ ഏകി
കായേകി
തണലേകി
പ്രാണനെടുക്കുമ്പോഴും
പ്രാണവായു ഏകുന്നു
ഇരിക്കും കൊമ്പ് തന്നെ
മുറിക്കാലോ
എനിക്ക് ആധാർ കാർഡും
ഇല്ലാലോ.


കിളികൾ
------------------------
കുടിക്കാനില്ല ശുദ്ധ ജലം
ശ്വസിക്കാനില്ല ശുദ്ധ വായു
ഇരിക്കാനില്ല മരച്ചില്ലകൾ
ഇല്ല നല്ലൊരു മഴയോർമ്മ പോലും
എങ്കിലും ഞങ്ങൾ വരില്ല
ജാഥ യായ് , ധർണയായ്
പ്രതിഷേധകുറിപ്പുമായ് .

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

hi

ജീവിച്ചിരിക്കുന്നു എന്ന
ഓർമ്മപ്പെടുത്തലായ്
നമുക്ക് പരസ്പരം hi
എന്ന് സന്ദേശം ഇടാം
സന്തോഷമായ് ഇരിക്കുന്നു എന്ന
ബോധ്യപ്പെടുത്തലിനു ചിരിക്കുന്ന
സ്മൈലിയും..
നീ നന്നായിരിക്കുന്നോ വാവേ
എന്ന സ്നേഹത്തിന്
കരകവിഞ്ഞൊഴുകുന്ന
സരയുവിനെ പുറം കൈയ്യാൽ
തോർത്തി
നന്നായിരിക്കുന്നുടീ ന്ന്
മറുപടിയായ് കൊഞ്ചാം .

എന്റെ ജീവിതമേ

കൂട്ടിയിട്ടും കിഴിച്ചിട്ടും
ശിഷ്ടം ബാക്കി നിൽക്കുന്നു .. 
കടലാസ്സിലെങ്ങും ചുവന്ന വരകളും,
മഷിക്കുത്തും ..
ഒരു വഴികളിലും 
ഒതുങ്ങി തീരാത്ത കണക്കുകളും
പഠിച്ചു പഠിച്ചു തോറ്റുപോകുന്ന
പട്ടികകളും ...
എന്റെ ജീവിതമേ ..നിന്നെ കൊണ്ട് ഞാൻ തോറ്റൂ ....

2015, ജൂലൈ 31, വെള്ളിയാഴ്‌ച

അനാഥയാക്കപ്പെട്ടവൾ *


എവിടെയൊക്കെയൊ
മുറിഞ്ഞുപോയൊരാ
കുറച്ചു വാക്കുകൾ കൂടി
ചേർത്തു വേണമെനിക്കു
പൂർത്തിയാക്കാനീ കവിതയെ.
സഞ്ചാര വഴികളിലെല്ലാം
ഉതിർന്നു പോയോരാ
വാക്കുകൾ തേടി തിരിഞ്ഞു
പോകുന്നു പതിതയായ് ഞാൻ.
കനച്ചു നിൽകുന്നു
കണ്‍കോണുകളിൽ
കനവു പെയ്തു തീർന്നൊരാ
കാർമേഘങ്ങൾ.
ഇരമ്പിയാർക്കുന്നു
ഉള്ളിൽ നിന്നുമൊരു
കുഞ്ഞു മനസ്സിൻ
ഗദ്ഗദങ്ങൾ .
തിരിഞ്ഞു നോക്കിലും
കാണാതേയാകുന്നു
സ്വന്തം നിഴലുപോലും
കൂട്ടിനായ്....

2015, ജൂലൈ 29, ബുധനാഴ്‌ച

ഞാനെന്ന മരം

നോക്കിയിരിക്കെ എന്നിൽനിന്നൊരു
വേരിറങ്ങുന്നു .
നിന്റെ ആഴങ്ങളിലേക്ക് ,
നിന്റെ നനവുകളെ
തൊട്ടറിഞ്ഞ് ,
കാണെക്കാണേ പൊട്ടിമുളക്കും
ചില്ലകൾ ആകുന്നെന്റെ
കൈകൾ .
പൊടിക്കുന്നു ..തളിർക്കുന്നു ഇലകൾ
അതിന്മേൽ വസന്തമെന്നെന്ന്
അറിയാതെ വിടർന്നുപോയതിനാൽ
തലകുനിച്ചൊരു കുഞ്ഞിപ്പൂവും .
പോകെപ്പോകെ പുറത്തേക്ക്
പന്തലിക്കുന്നു നവദ്വാരങ്ങളിലൂടെയും,
ഞാൻ ഉള്ളിൽ മുളപ്പിച്ചൊരു വിത്ത് ,
ചില്ലകൾ കുലുക്കിയും
മരഛായ തീർത്തും
ഞാൻ ഇന്നൊരു മരമെന്ന്
സാക്ഷ്യപ്പെടുത്തി .
ഇരുളിലും വെളിച്ചത്തിലും
ഞാൻ ഇന്നൊരു മരമായ്‌ തന്നെയും .

2015, ജൂലൈ 28, ചൊവ്വാഴ്ച

ബോധവൽക്കരണo

കാട്-കാട് ന്ന് -
ആഞ്ഞ് കരയുന്നു .
ബോധവൽക്കരണങ്ങളിൽ
മുങ്ങി പൊങ്ങുന്നു .
ഹോ ഇനിയൊന്ന്
വിശ്രമിക്കട്ടേന്ന് ..
വീട്-വീട് ന്ന് ഭാര്യക്കരച്ചിൽ
പാതിയുറക്കത്തിലും
ചെവിപൊളിക്കുന്നു .
"അടങ്ങടീ ഭാര്യേ,
അതിരിലെ ആഞ്ഞിലി
മുറിക്കാൻ ആളിപ്പൊഎത്തും ..
ആഞ്ഞിലിക്കൊക്കെ ഇപ്പൊ
എന്നാ വിലയാ" ..

ചോദ്യങ്ങൾ

ചോദ്യങ്ങൾ ..ചോദ്യങ്ങൾ മാത്രം
ഉത്തരമില്ലാത്ത
ചിലപ്പോൾ  ഉത്തരമേ
 ആവശ്യമില്ലാത്ത
ഏറെ ചോദ്യങ്ങൾ
തലങ്ങും വിലങ്ങും പാറിയിരുന്നു
ഇന്നലെ വരെ
പൂമുഖത്തുനിന്ന്
അടുക്കളയിലേക്കും
അടുക്കളയിൽനിന്ന്
കിടപ്പ് മുറികളിലേക്കും
തിരിച്ചും പാറിയിരുന്നു
അടുക്കളയിലേക്കു
പോകുന്നവയോടൊപ്പം
അക്ഷമയുടെ തുണ്ടുകളും
അടുക്കളയിൽ നിന്ന്
പോകുന്നവയോടൊപ്പം
കരി തുടച്ച് മുഷിഞ്ഞ
ഒരു നെടുവീർപ്പും
ഒപ്പം പോകുന്നുണ്ടായിരുന്നു
കിടപ്പ് മുറികളിലേക്ക്
വിയർപ്പുമ്മകളും
11 അടിച്ച് നിന്നുപോയ
ക്ലോക്കിന്റെ പെന്ടുലങ്ങളും
ഒപ്പം സഞ്ചരിച്ചിരുന്നു
എത്താൻ വൈകുമ്പോൾ ഒക്കെ
പലവുരു ചോദിക്കാനാഞ്ഞു
സ്വയം ഇല്ലാതാക്കിയ കുറച്ചു
ചോദ്യങ്ങൾ വാതിലിന്റെ അരുകിൽ
പാതി മറഞ്ഞു നിൽക്കുമായിരുന്നു
ഇന്നലെ വരെ ..ഇന്നലെ വരെ മാത്രം
ഇന്ന് ...
ജീവിത സായന്തന
ശൂന്യതകളിൽ
നല്ലതൊന്നും കൊടുത്തില്ലെന്ന
വ്യാകുലതകളിൽ
കൊടുത്ത സ്നേഹം മതിയായിരുന്നോ
എന്ന ഒറ്റ ചോദ്യം മാത്രം .








നിമിഷങ്ങൾ

എത്ര വേഗമാണ്
ചില "നിമിഷങ്ങൾ"
കവിതയിലേക്ക്
കൂടുമാറുന്നത് .

2015, ജൂലൈ 26, ഞായറാഴ്‌ച

കവേ നിനക്ക് രാഷ്ട്രീയമുണ്ടോ??

കവേ നിനക്ക് രാഷ്ട്രീയമുണ്ടോ??
ഉണ്ടെങ്കിൽ ഏത് ??

********

ആരോ ആരോടോ ചോദിച്ചത്‌...
അല്ലെങ്കിൽ..
ആരോടൊ ആരാലോ ചോദിക്കപ്പെട്ടത്‌ ***

***********

അതിനാര് പറഞ്ഞു
എനിക്ക് രാഷ്ട്രീയമില്ലെന്ന് ??
എനിക്കും രാഷ്ട്രീയം ഉണ്ട്
എന്റെ രാഷ്ട്രീയം
അത് കൊടിയുടെ നിറം
നോക്കിയല്ല
മുദ്രാവാക്യങ്ങളിലെ തീപ്പൊരികളിലുമല്ല
നിന്നെ നോക്കിയാണ്
നിസ്സഹായമായ നിന്റെ
കണ്ണിൽ നോക്കിയാണ്
അരുതുകളിൽ ബന്ധിക്കപ്പെട്ട
നിന്റെ ചുണ്ടുകളിൽ നോക്കിയാണ്
താഢനങ്ങളിൽ പൊട്ടി
നിണമൊലിക്കും നിന്റെ
ചെവികളിലേക്കു നോക്കിയാണ്
ഇരുട്ടുനിറച്ച നിന്റെ
കാലിലെ വെടിച്ച്കീറലുകളെ
നോക്കിയാണ്
കാഴ്ചകളിൽ നിന്ന് മറച്ചു
ചുരുട്ടുന്ന നിന്റെ മുഷ്ടികളെ
നോക്കിയാണ്
നീയും ഞാനും ഉൾപ്പെട്ട
നമ്മളെ നോക്കിയാണ്.
ഹേ ...നീ
ഉണരൂ ഇനിയെങ്കിലും .

2015, ജൂലൈ 16, വ്യാഴാഴ്‌ച

യാത്ര

പരിചിതനെന്നു നാട്യം
പക്ഷെ അപരിചിതൻ തന്നെ
ഏതോ ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തിൻ ഇടവേളകളിൽ
കണ്ടുമുട്ടി പിരിയുന്നവർ മാത്രം
എല്ലാമറിയുന്നുവെന്നുള്ള
മിഥ്യയിൽ നിന്നെപ്പോഴോ
ഒന്നുമറിയില്ലെന്ന് മനം
ഇനി അറിഞ്ഞിട്ടെന്തിനെന്ന്
മറുചോദ്യത്തിനു ഉത്തരമായ്
ചോദ്യത്തിനെ തന്നെ തിരസ്ക്കരിച്ച്
പടിയിൽ കാലുരച്ച് ഉപേക്ഷിക്കുന്ന
ഓർമ്മകളെ പിന്തിരിഞ്ഞൊന്നു
നോക്കാതെ, കുറിയ മുണ്ടിൻ -
തലപ്പ്‌ തോളിന്നേകി
വിടർന്ന കൈകളായത്തിൽ
വീശി ,
യാത്ര തുടരുന്നീ ജീവിത മദ്ധ്യാഹ്നത്തിൽ
വീണ്ടും .

2015, ജൂൺ 16, ചൊവ്വാഴ്ച

കാഴ്ചപ്പുറങ്ങൾ


അപരിചിതത്വത്തിൻ ഇടനാഴികളാകുന്ന
നിന്റെ നോട്ടങ്ങൾ,
അവ തട്ടിത്തെറിപ്പിക്കുന്ന പുഞ്ചിരികൾ,
ഓർമ്മകളുടെ ഇന്നലെകളിലേക്ക്-
മാത്രം ഉദിക്കുന്ന സൂര്യൻ.
സ്വപ്നങ്ങളേ നിഷേധിക്കപ്പെട്ട,
ഇന്നുകളുടെ തടവറകളിൽ 
നിന്നും  നിശബ്ദമുയരുന്ന
ഏകാന്ത വിലാപങ്ങൾ.
ഇരുട്ടിനെപ്പോലും നിർജീവമാക്കി
എന്നിൽ തെളിയുന്ന
നിന്റെ നിഴൽചിത്രങ്ങൾ.
എന്റെതായ് പലവുരു ഞാൻ
അടയാളപ്പെടുത്തിക്കഴിഞ്ഞ
നാല് ചുവരുകൾക്കുള്ളിലെ
നമ്മുടെ സ്വാതന്ത്ര്യo.
അങ്ങിനെയങ്ങിനെ 
ബോധമണ്ടലങ്ങളിലേക്ക്
തിക്കിത്തിരക്കുന്ന കാഴ്ച്ചകൾ.
ഒരു കാലിടോസ്കോപ്പിലൂടെയെന്നവണ്ണം
അവസാനമില്ലാതെ എത്തുന്ന
കാഴ്ചപ്പുറങ്ങൾ.

എന്റെ ..എന്റെ മാത്രം


ഏകാന്തത നമ്മെ എവിടെയെക്കെകൊണ്ട് ചെന്നെത്തിക്കും ..അറിയില്ലാ ...അതെ പലപ്പോഴും നാം പോലുമറിയാതെ ഏതൊക്കെയോ വഴികളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു . ..ഇഷ്ടമാണ് ഏകാന്തത ..അതുപോലെ തന്നെ വെറുപ്പുമാണ് .. ചിലപ്പോൾ ലഹരിയും . അതൊരു ഉന്മാദഅവസ്ഥയാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം .
ഒരു മുറിയിൽ സ്വയം ബന്ദിക്കപ്പെട്ട് ..നേർത്ത ഇരുട്ടിനെ പുൽകി ..താഴ്‌ന്ന സ്വരത്തിൽ മൂളുന്ന സംഗീതത്തിനോടൊപ്പം എത്ര സമയം വേണമെങ്കിലും കഴിച്ചുകൂട്ടാം . അവിടെ മറ്റെല്ലാം അരുതുകളാണ് . ..
അതേ സമയം തന്നെ .. അടിച്ചമർത്തപ്പെടുന്ന വേദനകൾ എല്ലാം കൂടി ഒരേ നിമിഷത്തിൽ ഉയിർക്കുമ്പോൾ .. സ്വയം അറിയാതെ തന്നെ പെയ്യാൻ തുടങ്ങുന്ന മിഴികളും, എന്തിനാണ് ഇത് എന്ന് അമ്പരപ്പെടുന്ന മനസ്സും ഏകാന്തതയുടെ മറ്റൊരു സമ്മാനമാണ് ...ഏറെ കരഞ്ഞ് വീർത്ത മിഴികളുമായ് കണ്ണാടിയുടെ മുന്നിൽ ഞാൻ അമ്പരന്നു നിന്നിട്ടുണ്ട് ...
കെട്ടിടങ്ങളുടെ ഇടയിലൂടെ ഉയരങ്ങളിൽ നിന്നൊരു ജനാലയിലൂടെ ..അല്ലെങ്കിൽ ബാല്കണിയിലൂടെ ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ സംഗീതത്തിനൊപ്പം ഒറ്റയ്ക്ക് നിൽക്കുമ്പോൾ ..മഴനൂലുകളിൽ തൂങ്ങി താഴേക്ക് ഇറങ്ങുവാൻ ഒരു നിമിഷം മനസ്സിനൊപ്പം ആഗ്രഹിച്ചുപോയാൽ തെറ്റുപറയാൻ  പറ്റില്ലാലോ . അതുമല്ലെങ്കിൽ നേരിയ തണുത്ത കാറ്റിനൊപ്പം ചാഞ്ചാടി താഴേക്ക്‌ ഒഴുകി ഇറങ്ങാൻ തുനിഞ്ഞാൽ വട്ടെന്നു പറയാമോ .
വേണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടാതെ മുന്നോട്ടുള്ള ഒരു കാൽവെപ്പിൽ മരവിച്ച് നിന്നുപോയ നിമിഷങ്ങളെത്ര ...

2015, മേയ് 1, വെള്ളിയാഴ്‌ച

നീ ആരാ

നീ ആരാ നീ ആരാന്ന് 
ഞാനില്ലേ ഞാനില്ലേന്ന് 
അല്ല അപ്പൊ ഞാൻ ആരാന്ന് 
ഞാനും ...
അപ്പോഴും ഞാനില്ലേ ഞാനില്ലേന്നു 
തന്നെ ..
ഒറ്റക്കായി പോകുന്നോ ..
എന്നൊരു തേങ്ങൽ 
ശ്വാസം മുട്ടിക്കുന്നോന്ന് ,
അതൊരു വെറും തോന്നലല്ലേന്ന് 
വീണ്ടും ..
ഞാനുണ്ടല്ലോ അല്ലേന്ന് 
വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കുന്നു 
നിനക്ക് ഞാനല്ലാതെ വേറെ ആരാ പെണ്ണേന്ന് 
മറുചിരി ചിരിക്കുന്നു .

2015, മാർച്ച് 6, വെള്ളിയാഴ്‌ച

ഒരില

ഒരില ..പഴുത്ത ഇല 
അടർന്നു താഴേക്ക് ..
മറവിയിലേക്ക് 
പതിക്കാൻ മടിക്കുന്ന 
ഒരോർമ്മ പോലെ .
മനസ്സിന്റെ വിഹ്വലതകളിൽ
നിന്നും പുറപ്പെട്ടൊരു
പൊടിക്കാറ്റിൽ
താളം പിടിച്ച് പിടിച്ച്
താഴേക്ക് ...
ഒടുക്കത്തിന്റെ
അവസാന നിമിഷങ്ങളിലേക്കുള്ള
ദൂരങ്ങളെ താണ്ടി
ആയത്തിലായത്തിൽ. ...

ഞാൻ ബാക്കി വെക്കേണ്ടത്

നഷ്ടപ്പെട്ടു പോയൊരു  പുഴ
വഴി മിച്ചം വെക്കും  പോലെ
ഇവിടെ ഉണ്ടായിരുന്നു
എന്നതിനടയാളമായ്
ഞാനും ചിലത് ബാക്കിവെക്കണം
നിറം മങ്ങിയ ചിത്രങ്ങളോ,
വക്ക് പോയ കവിത-
തുണ്ടുകളോ,
ക്ലാവുപിടിച്ച ചില
സ്വപ്നങ്ങളോ എങ്കിലും  .
മരണം  സൃഷ്ടിക്കുന്ന
ശൂന്യതയിൽ
എനിക്കെന്നെ രേഖപ്പെടുത്താൻ
വേണ്ടി വരുന്നത് .
വിവർത്തനം ചെയ്ത് ചെയ്ത്
നഷ്ടപ്പെടുന്ന ഒരു കവിതയിൽ
എന്നെ അടയാളപ്പെടുത്തി
ഒരു പൂവോ ..അല്ലെങ്കിൽ
ഒരു കുരിശോ വരയ്ക്കുവാൻ .
ഞാൻ മരിച്ചു പോയെന്ന്
ഞാൻ പോലും മറന്നുപോകും മട്ടിൽ
എന്നെ ബാക്കി വെക്കാൻ
എനിക്ക് നിന്നെ ....
ചിലപ്പോൾ മാത്രം....
നിന്നെ വേണ്ടിവരുമായിരിക്കും.

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

നഷ്ടങ്ങൾ

ഡീ കോഡ്‌ ചെയ്യാനാകാത്ത
ചില സന്ദേശങ്ങൾ എനിക്കുചുറ്റും 
എന്നെ പിരിച്ചെഴുതൂ 
എന്ന് വിലപിച്ചു കൊണ്ട് 

ചില മുഖങ്ങൾ ..ഭാവങ്ങൾ 
കാണാതെ പോകുന്നത്  
കണ്ടില്ലെന്നു മനസ്സിനെ 
വിശ്വസിപ്പിക്കുന്നത് 

ആൾക്കൂട്ടത്തിൽ പോലും 
തനിച്ചാകുന്ന 
ചില നിമിഷങ്ങൾ 
കൈയിൽ നിന്നൂർന്നുപോകുന്ന 
ചില വിരൽതുമ്പുകൾ 

......
ഇവയെ എല്ലാം ഞാൻ 
മനസ്സിന്റെ ഏതു പെട്ടിയിൽ 
ഇട്ടാണാവോ 
അടച്ചു പൂട്ടേണ്ടത് . 

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

ശൂന്യത

ശൂന്യത ഒരു
വികാരമാകുന്നു .
അതെന്നിൽ നിറഞ്ഞു
തുളുമ്പി ചുറ്റുപാടുകളെയും
ബാധിക്കുന്നു.
എന്നിൽ നിന്ന്
എന്റെ ആകാശത്തേയും ,
ഭൂമിയേയും
എന്റെ പൂക്കളേയും ,
പുഴകളേയും എല്ലാം
ഒരു തൂവാലയാൽ
ഒപ്പിയെടുത്തിരിക്കുന്നു
ശൂന്യത.. അതെന്നിൽ
പൂർണ്ണമായിരിക്കുന്നു .
നിന്നോട് ഞാൻ
പ്രണയത്തിലായിരിക്കുന്നു .

2015, ജനുവരി 4, ഞായറാഴ്‌ച

അകത്തളങ്ങൾ

നിങ്ങളറിഞ്ഞിരുന്നുവോ
ഇരുട്ടിനത്മാവ് പുതച്ചിരുന്ന
നമ്മുടെ അകത്തളങ്ങളെ.
ഇന്നലകളുടെ
നെടുവീർപ്പുകളെ.
മുനിഞ്ഞ്‌ കത്തുമീ
എണ്ണ വിളക്കിൻ
വെളിച്ചത്തിൽ മാത്രം
ശോഭിച്ചിരുന്നോരീ
ഇടനാഴികളെ.
ഇവിടെയെന്നും
പ്രകമ്പനിക്കുന്ന
തേങ്ങലലകളെ.
കണ്ണുനീരിൻ ഉപ്പുചുവകളെ.
ജനിച്ചനാൾ മുതലിന്നുവരെ
കാണാത്ത പൂമുഖ പ്പടിയുടെ
പ്രൗഢിയേറും കഥകൾ ചൊല്ലും
മുത്തശ്ശി മാരും,
അടുക്കളതന്നെയെന്റെ
സാമ്രാജ്യം എന്ന്
അടുപ്പ് കല്ലുകളോട്
പടവെട്ടും സ്ത്രീ ജനങ്ങളും.
ഇഷ്ടങ്ങളോ ?, അതെന്തെന്നുറക്കെ
സംശയിക്കുവാൻ  പോലും
ധൈര്യമില്ലാത്തവർ,
പണ്ട് പണ്ടിങ്ങനെയും  ചിലർ.
നമ്മുടെയകത്തളങ്ങളിൽ
മാത്രമായ്.
അവ്യക്ത ജീവിത ലക്ഷ്യങ്ങളിലും
കൈതപ്പൂ മണമുള്ള നേര്യതിൽ
ലോകം കാണുന്നവർ.
ഇവർക്ക് പാടാനും ആടാനും
നീന്തി തുടിക്കുവാനും
അങ്ങ് മാനത്ത് ദൂരെയൊരു
തിരുവാതിര നക്ഷത്രമുദിക്കണം
ഇവർ നമ്മുടെയകത്തളത്തിൻ
ആത്മാവുകൾ ,
ഇന്നലകളുടെ അമ്മമാർ .




2015, ജനുവരി 2, വെള്ളിയാഴ്‌ച

ഏകാന്തതയുടെ തുരുത്ത്

അറിഞ്ഞോ അറിയാതെയോ 
ഞാൻ വീണ്ടുമീ  ഏകാന്തതയുടെ 
തുരുത്തിലേക്കെടുത്തെറിയപ്പെട്ടു .
ഏതൊക്കെയൊ  ദുസ്വപ്നങ്ങൾ
നിഴൽ വിരിക്കുന്നോരു
തുരുത്തിലേക്ക് .
ശൂന്യമായ  ചിന്തകളെ പ്പോലും
വെട്ടിപ്പിടിക്കുന്ന ദുസ്വപ്നങ്ങൾ .
ഒട്ടും അതിശയോക്തി അല്ലന്നേ
അവ വെട്ടിപ്പിടിക്കുക തന്നെയായിരുന്നു.
ചെറുതും വലുതുമായ
ഓർമ്മകളിലേക്കാണവ
ഇരച്ചു  കയറിയത്.
ഓർമ്മകളാണ് ഏകാന്തതയെന്ന്
നിരൂപിച്ചിരിക്കുമ്പോളാണ്
ഞാൻ ദുസ്വപ്നങ്ങളുടെ
വേലിയേറ്റത്തിന് ഇരയായത്.
മരണമെന്ന ശൂന്യത കൊണ്ട്
പോരാടാൻ ഉറച്ചിട്ടും
പകുതിവഴിയിലെപ്പോഴോ
ആയുധം നഷ്ടപെട്ടവളായ്
പകച്ചു നിൽക്കേണ്ടി വന്നു
ഒടുവിൽ കണ്ടു മടുത്തയീ
കാഴ്ചകൾക്ക് മുന്നിൽ
എന്റെ കണ്ണുകളേയും
കേട്ട് കേട്ട് മരവിച്ച
വാക്കുകൾക്ക് മുന്നിൽ
എന്റെയീ  ചെവികളേയും
ഞാൻ ഉപേക്ഷിക്കുന്നു.
ഇനി മൌനങ്ങൾ മാത്രം.
അർത്ഥവത്തായ
മൌനങ്ങൾ ..മാത്രം .