https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

അയാൾ

അയാൾ* ആ പാലത്തിന്റെ
ചെരുവില്‍ ഇരുന്നു
ചൂണ്ടയിടുകയാണ്-
വളരെ ശ്രദ്ധയോടെ.
അയാൾ മറ്റൊന്നും
തന്നെ കാണുന്നുമില്ലാ-
തന്റെ ചൂണ്ട കൊളുത്തല്ലാതെ.
സന്ധ്യ ഒഴുകി പോകുന്നതോ
ഇരുട്ട് വരുന്നതോ-
അറിയുന്നില്ല.
അനങ്ങുന്ന ചൂണ്ട കൊളുത്താണ്
കണ്ണിൽ.
അങ്ങേ കരയിൽ
നഗരത്തിനെ ഹർത്താലിന്റെ
ഇരുട്ടു മൂടിയതും,
നിമിഷങ്ങൾകുള്ളിൽ  
വിജനത വരിച്ചതും
അറിയുന്നില്ല.
ഒരു കടാരമുനയിൽ
പിടഞ്ഞൊടുങ്ങിയ  ആ -
ബൈക്ക് കാരനേയും
അയാൾ കണ്ടിട്ടില്ല.
ആ സമയം കിട്ടാൻ പോകുന്ന
മുഴുത്ത  മീനിന്റെ
സ്വപ്നങ്ങളിൽ ആയിരുന്നു അയാൾ.
അനേകം പന്തങ്ങളുടെ
വെളിച്ചത്തിൽ നിന്നും
പിടഞ്ഞോടുന്ന നിസഹയതയെയും
അയാൾ ശ്രെദ്ദിച്ചില്ല.
അപ്പോൾ അയാൾ
കൊണ്ട് ചെല്ലുന്ന മീനിനെ
മുളക് പുരട്ടുന്ന മകളെയും-
അവളുടെ ചിരിയെയും
മനക്കണ്ണിൽ കണ്ടു
പുഞ്ചിരിക്കുകയായിരുന്നു .
പാലത്തിന്റെ കൈവരികളിൽ
നിന്നൊരു കരച്ചിൽ
പുഴയിലേക്ക് വീഴുന്നതോ,
അനാഥമായ ഒരു ചെരുപ്പ്
തന്റെ ഇണചെരുപ്പിനെ
തേടുന്നതോ അയാൾ
അറിയുന്നില്ല.
അപ്പോളും അയാൾ
ചൂണ്ടയിടുകയാണ് .
കഴിഞ്ഞ മാസം താൻ
വാങ്ങികൊടുത്ത
ചെരുപ്പാണ്
ഒഴുക്കിൽ തന്റെ ചൂണ്ടയിൽ
തട്ടുന്നതെന്നും അയാൾ
കണ്ടില്ല.
അപ്പോളും അയാൾ
ചൂണ്ടയിടുകയായിരുന്നു.
ഓളങ്ങളിലെ  അനക്കങ്ങളിലേക്ക്
കണ്ണ് കൂർപ്പിച്ചു
ചുറ്റും നടക്കുന്നതൊന്നും കാണാൻ
കൂട്ടാക്കാതെ .
-----------------------------------------------
* ഈ " അയാൾ " ഞാനാകാം , നീയാകാം , ചിലപ്പോൾ ഈ സമൂഹവുമാകാം .


1 അഭിപ്രായം: