https://lh3.googleusercontent.com/.../w426-h284/15+-+1

2014, മാർച്ച് 28, വെള്ളിയാഴ്‌ച

സമാന്തര പാളങ്ങൾ

എനിക്കും നിനക്കും
ഇടയിലെ അതിരുകൾ
നിന്റെ മൌനത്തിന്റെ
മതിലുകളാൽ
വലുതായ് കൊണ്ടിരുന്നു
അടുക്കും തോറും എന്നിൽ നിന്നും
അകന്നു പോയ്കോണ്ടിരുന്ന
നിന്റെ ചിന്തകൾ
എന്നെ സമാന്തര
പാളങ്ങളെ ഓർമിപ്പിച്ചു
നമ്മുടെ ജീവിതം പോലെ
നീണ്ടു നീണ്ട് പോകുന്നവ
ഒരു തീവണ്ടിയുടെ താളത്തിനും
പ്രണയം വിടർത്താനാവാത്തവ
 ഇന്നെന്റെ നെടുവീർപ്പുകൾ
മാത്രം ഇവയിലൂടെ സഞ്ചരിക്കുന്നു
നിശബ്ദമായ് ..
എന്നിൽ ഉറഞ്ഞു പോയ
നിന്നെ തേടി
ഇന്നെന്നിൽ നിന്നോരുറവ
ഉരുവാകും.
എന്റെ പ്രണയത്തിൽ
ചുവന്നത് 
അത് നിന്റെ പാദങ്ങളെ
തഴുകിയെത്തും
അതിന്റെ നനവിൽ
എന്നെ നീ തിരിച്ചറിയുമെന്ന്
ഞാൻവ്യഥാ മോഹിക്കുന്നു  .

2014, മാർച്ച് 21, വെള്ളിയാഴ്‌ച

ഇതെന്റെ പ്രാർത്ഥന മാത്രം .

ആളുന്ന അഗ്നിയിൽ
ഉള്ളവും മാംസവും
വെന്തുരുകാൻ തുടങ്ങുമ്പോൾ
എനിക്ക് കരയണമെന്നുണ്ടായിരുന്നു.
എന്റെ കരച്ചിൽ മറ്റനേകം
കരച്ചിലുകളുമായ് 
എവിടെയോ കുടുങ്ങി പോയിരുന്നു.
എല്ലാം ദഹിപ്പിച്ചു
മുന്നേറുന്ന ആ ചുവന്ന
നീരാളി കൈകളിൽ നിന്ന്
ഓടി രക്ഷപെടണമെന്നും ഉണ്ടായിരുന്നു.
സാധിച്ചില്ല കാരണം,
എന്റെ കാലുകളിൽ
നിങ്ങൾ കുരുക്കിയ വള്ളികൾ
എല്ലാം മുറുകിപോയിരുന്നു.
നിങ്ങളുടെ മരവിച്ച
മനസ്സാക്ഷിക്കും അപ്പുറമായിരുന്നു
എന്റെ കണ്ണിലെ കാഴ്ചകൾ.
മുന്നിൽ പിടഞ്ഞു വീണൊടുങ്ങുന്ന
എന്റെ കുഞ്ഞുങ്ങളെ
ഒരു ചില്ല തണലാൽ പോലും
ചേർത്തു പിടിക്കാനാകാതെ
എരിയുന്ന എന്റെ നൊമ്പരം
അത് നിങ്ങളുടെ ചിന്തകളി-
ലെങ്ങുമില്ലായിരുന്നു . 

എന്റെ വീട്,
എന്റെ കുഞ്ഞുങ്ങൾ,
എന്റെ കൂട്ടാളികൾ,
എന്റെ അസ്തിത്വം,
എന്റെ എല്ലാം നിങ്ങൾ
കവർന്നെടുത്തഗ്നിയാൽ .
എന്തിനു വേണ്ടി ?
ആർക്കുവേണ്ടി ?

ഇനിയുള്ള നിങ്ങളുടെ രാത്രികൾ
ഞങ്ങളുടെ രോദനങ്ങളുടെ
ദുസ്വപ്നങ്ങളിൽ
ഞെട്ടിയുണരാതിരിക്കട്ടെ .
ഞങ്ങളുടെ ഉള്ളിലെ തീ
നിങ്ങളെ ഉരുക്കാൻ തുടങ്ങുമ്പോൾ
നിങ്ങളുടെ ദൈവങ്ങൾ ഒന്നുമേ 
ചെവി പൊത്താതിരിക്കട്ടെ .
ഇതെന്റെ പ്രാർത്ഥന
മാത്രം .

2014, മാർച്ച് 20, വ്യാഴാഴ്‌ച

ഞാൻ എന്ന ഞാൻ


അന്നൊരു  പുഴയെ കൈക്കുമ്പിളിൽ
എടുത്ത് എന്നിലെക്കൊഴുക്കി
അഹങ്കാരം .
വിരലുകൾക്കിടയിലൂടത്
ചോർന്നു പോകുമെന്നറിയാതെ.

*******************************

പിന്നെ ഉള്ളറകളിലേക്ക്
ആഴ്ന്നിറങ്ങിയ  ഒരു വേര്
തന്റെ മരത്തിനെ അന്വേഷിക്കുന്നപോലെ
എന്നിലെ എന്നെ തിരഞ്ഞൊരു -
യാത്ര , അന്തമില്ലാതെ

********************************

ഇന്ന് ഞാൻ അതൃപ്തനായ കാറ്റു പോലെ
മരങ്ങളായ മരങ്ങളുടെയെല്ലാം
തല തല്ലി പറിച്ചിട്ടു ഒടുക്കം
എന്നിലേക്ക്‌ തന്നെയൊരു മടക്കം

2014, മാർച്ച് 15, ശനിയാഴ്‌ച

പ്രണയമെന്ന നുണ

നിന്നോടാണെന്റെ
പ്രണയമെന്നത്
പറയും മുന്നേ നീ ,
പ്രണയമെന്നത്
നുണയെന്നോതി 
അപ്പോൾ സത്യമെന്താ-
യിരിക്കണം ഞാൻ
ഓർമ്മകളിൽ തിരയുവാൻ
തുടങ്ങി

എന്റെ കുപ്പിവള-
പൊട്ടുകളിലൂടെ
വാടിയ ചെമ്പക പ്പൂ
മൊട്ടുകളിലൂടെ
മയിൽപ്പീലി
തുണ്ടുകളിലൂടെ
അങ്ങനെ ..
അങ്ങനെ... 

ഓരോ തിരച്ചിലിലും
നിന്നെ ,നിന്റെ
സ്പർശനങ്ങളുടെ
ഓർമ്മകളെ
ആ ഓർമ്മകളിൽ
കോരിത്തരികുന്ന  എന്നെ
നിന്റെ ചുംബനങ്ങളുടെ
ആഴങ്ങളെ , അതിൽ
വഴിമറന്നു പോകുന്ന എന്നെ
നിന്റെ വിയർപ്പു -
ഗന്ധത്തേ , അതിൽ
ഉന്മത്തയാകുന്ന എന്നെ
നിന്റെ മൌനത്തെ
അതിൽ പ്രണയത്തെ
വ്യാഖ്യാനിച്ച എന്നെ
ഞാൻ കണ്ടു കൊണ്ടേയിരിക്കുന്നു 
 ഞാൻ ..ആ ഞാനാണോ
നിന്റെ സത്യം
അതോ നീ തന്നെയോ

എന്ത് തന്നെയായാലും
ഇന്ന് നീയും നിന്റെ
പ്രണയവും അതിൻ
ഓർമ്മകളുമാണെന്റെ 
അംഗരാഗങ്ങൾ

**********അയ്യപ്പൻ ആചാര്യയുടെ "ഞാൻ-നീ-അവൾ! പ്രണയത്തിൽ നുണ പറയുന്നവർ "-വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത്.

2014, മാർച്ച് 13, വ്യാഴാഴ്‌ച

ബസ്‌ സ്റ്റോപ്പ്‌

ഇവിടം  നിറയെ
വിത്യസ്തമായ മുഖങ്ങൾ
പല നിറത്തിൽ
പല ഭാവത്തിൽ

ആരെയോ കാത്തെന്നവണ്ണം
അങ്ങുമിങ്ങും കണ്ണെറിയുന്നവ
അക്ഷമയോടെ വാച്ചിൽ
നോക്കുന്നവ
പേരറിയാത്ത വിഷമതകളെല്ലാം 
പുഞ്ചിരിയിൽ ഒതുക്കുന്നവ
ഒരു ദിനത്തിന്റെ അവശതകൾ
മുഴുവൻ ഒരു നോട്ടത്തിൽ
പേറുന്നവ
ജോലിക്ക് പോകുന്നവ
ജോലി കഴിഞ്ഞു പോകുന്നവ
ജോലി അന്വേഷിച്ചു പോകുന്നവ
ഇവിടെ നിൽകുന്നതേ ജോലി എന്ന്
കരുതുന്നവ

മനസ്സിന്റെ  പകുതിവീട്ടിൽ
ഉപേക്ഷിച്ചു പോന്നവ-
കുഞ്ഞിന്റെ പനിച്ചൂടിൽ
ഉള്ളം വെന്തു നിൽകുന്നു .
പഞ്ചിംഗ് യന്ത്രങ്ങളുടെ
ഡിജിറ്റൽ അക്കങ്ങളിൽ 
മിടിച്ചു തീരുന്നുവല്ലോ
ഈ ജീവിതമെന്നു
വാച്ചിൽ മാറിമാറി നോക്കി
വ്യാകുലപ്പെടുന്നു ചിലത്
ഇനിയും വരാത്ത ബസിനെ
നോക്കി യും , മാനേജർ
കൈയടക്കി വെച്ചേക്കുന്ന
ഹാജർ ബുക്കിനെ ഓർത്തും
ദൈവത്തിനെ വിളിക്കുന്നു
ചിലത്
നേര്യതിന്റെ തുമ്പിൽ കെട്ടിയ
കുടുക്കിലെ ചില്ലറ തുട്ടുകളും
ജനറൽ ഹൊസ്പിറ്റലിലെ
വരാന്തയിൽ കിടക്കുന്ന
വിളറിയ മുഖത്തിന്റെ
പ്രതീക്ഷകളും തമ്മിൽ
കൂട്ടിയിട്ടും കൂട്ടിയിട്ടും
ചേരാതെ ചിലത് .
മനകണക്കുകളിൽ
സ്വർഗം തീർക്കുന്ന
ചിലത് .

ചെയ്യാത്ത ഹോം വർക്ക്‌ കളുടെ
എണ്ണം എടുക്കുന്ന
ചില ചെറിയ മുഖങ്ങൾ
മാത്രം ഇതിൽ നിന്നെല്ലാ-
മൊഴിഞ്ഞു മാറി നിൽക്കുന്നു

ഈ മുഖങ്ങളെല്ലാം
കണ്ണാടി പോലെ.
മനസ്സിന്റെ
നല്ല കണ്ണാടി.
നമുക്കെല്ലാം  വായിക്കുവാൻ
സാധിക്കും.
ഒരു ഹൃദയമുണ്ടായിരുന്നാൽ
മാത്രം മതി.

2014, മാർച്ച് 12, ബുധനാഴ്‌ച

ഞാനില്ലെന്നാകിലും നീ വിഷമിക്കരുത്. എന്റെ ഓർമകൾ എപ്പോഴും നിന്റെ കൂടെ . നിന്റെ ഏകാന്തതകൾ നിന്നെ വിരസമാക്കുമ്പോൾ ഉ ണ്ടാകും ഞാനവിടെയൊരു കുളിർ തെന്നലായ് ,നിന്നെ ഉമ്മവെച്ച്നിന്റെ ചെവികളിൽ
എന്റെ പ്രണയം മന്ത്രിച്ച്‌ . നമോന്നിച്ചു പിന്നിട്ട ആ പടവുകളോരോന്നിലും  ഞാനുണ്ടാകും നിന്നോടൊപ്പം നിന്റെ ഓർമകളിൽ  സഞ്ചരിച്ചുകൊണ്ടു.
 ഇന്നു ഞാൻ ഇല്ലന്നാകിലും നിന്റെ ഹൃദയത്തിൽ, നിന്റെ ഓർമകളിൽ,
നങ്കൂരമിട്ട എന്റെ പ്രണയം അതെവിടെ പോകാൻ. ഏകാന്തതകളിൽ നിന്നെ ചുറ്റുന്നൊരു കാറ്റിനെ നീ നോക്കൂ ..അത് ഞാനാണ്‌ ..എന്റെ കൈകളാണ് കാറ്റായ് നിന്നെ പുണരുവാൻ ശ്രെമിക്കുന്നത് . നിന്റെ മടിയിലേക്ക്‌ ഈ വാകപ്പൂക്കളെ പൊഴിക്കുന്നത് . നിന്റെ അളകങ്ങൾ ഒതുക്കുന്നത്‌ , നിന്നെ ചുംബിക്കുന്നത് . ഈ വിജനതയിൽ എങ്ങുനിന്നില്ലാതെ വന്ന മഴയേ നോക്കൂ ഞാനാണ്‌അത് .. നിന്റെ നെറുകയിലേക്ക് പതിക്കുന്ന എന്റെ സ്നേഹത്തുള്ളികൾ . നിന്നെ അറിഞ്ഞു ..നിന്നിലേക്കലിയാനായ് മത്സരിക്കുന്നവ . നിന്നിൽ നിന്ന് വേർപെട്ടു ഞാൻ ഇല്ല എന്റെ പ്രണയവും ..

 .



2014, മാർച്ച് 9, ഞായറാഴ്‌ച

മഴപെയ്ത്ത്

പുഴ ഭയങ്കര
ദേഷ്യത്തിലാണ്.
ചോദിക്കാതേം
പറയാതേം
മഴ ആർത്തലച്ചു
പുഴയിലേക്ക് വീണൂന്ന്.
ആ ദേഷ്യത്തിൽ
മഴയെ അങ്ങനെ തന്നെ
കടലീ കൊണ്ട്
കളയുവേം ചെയ്തു.
മഴയ്ക്ക്
അങ്ങനെ തന്നെ വേണം.
പാവം കടൽ
രണ്ടുപേരേം
സമാധാനിപ്പിക്കാൻ
ഏറെ പാടുപെട്ടു.
മഴയുടെ കരച്ചിൽ
മാറ്റാനാരുന്നു
ഏറെ പാട്.
പിന്നെ എത്ര പറഞ്ഞിട്ടാ
മഴ
ആകാശ വീട്ടിലേക്കു
തനിയേ പോയെ .
പോകുന്ന വഴിയും
ചിണുങ്ങുന്നുണ്ടാരുന്നു.



2014, മാർച്ച് 7, വെള്ളിയാഴ്‌ച

ഓർമ്മകൾ

കുന്നു കയറുമ്പോളേ 
വഴി എന്നെ തിരിച്ചറിഞ്ഞിരുന്നു. 
ഇറക്കത്തിലേക്ക് ഉരുണ്ടോടി വന്ന
ചെങ്കല്ലുകളും  ചിരിച്ചു
കാണിച്ചെന്നോട്.
കേറ്റത്തിൽ കിതച്ചു ഞാൻ
പിടിച്ചു നിന്ന വേലികല്ലും
വരുന്ന വഴിയാണല്ലേയെന്നു
കുശലം പറഞ്ഞു.
കരോട്ടെ തൊടിയിലെ
കൈസറും ആളറിഞ്ഞു തന്നാവണം
കുരച്ചു നിർത്തിയത്.
വേലിപടർപ്പീന്നു തലപുറത്തേക്കിട്ടു

ചെമ്പരത്തി കുഞ്ഞുങ്ങളും

കെറുവിച്ചു-
“ഞങ്ങളെയെല്ലാം മറന്നുന്ന്".
കിണറ്റിൻ കരയിലെ - 
തൊട്ടിയും എത്തിനോക്കി
ചോദിച്ചു "വന്നുവല്ലേന്ന്".
മുറ്റത്തേക്കടിവച്ച ഓരോ
കാലിലും ഓർമ്മകളുടെ  
കരിയിലകൾ കിരുങ്ങി.
എന്റെ ഉള്ളിലെ വിങ്ങൽ
അതിന്റെ ഉച്ചസ്ഥായിയിൽ 
വിതുമ്പി  .
ഒതുക്കു കല്ലുകൾ കേറി-
കിതച്ചു പടിയിലിരുന്നപ്പോൾ
നീളുന്ന ഒരു മൊന്ത വെള്ളത്തിനായ്
അകത്തേക്ക് നീണ്ടുപോയ് കൈകൾ
അറിയാതെ.
വിറച്ചു വീശുന്ന കാറ്റിനോടൊപ്പം
"വന്നോ മക്കളേ" യെന്ന
ചോദ്യവും എവിടെയൊക്കയോ 
മുഴങ്ങുന്നു.
മൂർദ്ദാവിൽ ചുംബിച്ചാനയിക്കാനും
വിശർപ്പാറ്റി വീശിയിരുത്താനും
ഇനിയില്ലയാകരുതെലെന്നോർമ്മയിൽ
പറിഞ്ഞുപോകുന്നുണ്ടെൻ
നെഞ്ചകം ഇപ്പോഴും.
അടുപ്പിലൂതി കണ്ണു ചുകക്കെ
"നിനക്കറിയില്ലിങ്ങുതാ-
ന്നുള്ള കളിയാക്കലും
ഇറങ്ങുമ്പോൾ ഇനിയെന്നു-
വരുമെന്ന ചോദ്യവും
പടികെട്ടോളമുള്ളനുധാവനവും   
ഇല്ലയിനിയിന്നോർമ്മകൾ മാത്രം.


2014, മാർച്ച് 2, ഞായറാഴ്‌ച

കവിത തെയ്യം

അക്ഷരങ്ങൾ മുടിയഴിച്ചാടുന്നു
ഇന്നിവിടയീ  ദ്രാവിഡ തെയ്യകോലങ്ങളിൽ.
ഇരവുകളിൽ  തുടി മുഴക്കുന്നു,
ചിന്തകളിൽ പന്തം നാട്ടുന്നു
അന്തി തോറ്റത്തിൻ  കോപ്പാളാർ.
കൈകളിൽ തീപന്തവും,
ദൃഷ്ടിയിൽ തീക്കനലുമായ്
ഇന്നിൻ മുച്ചിലോട്ടു ഭഗവതിമാരും.
ഓർമ്മകളിൽ ദുരിതപർവ്വങ്ങളുടെ
മേലേരിയിലിരിക്കുന്നു
അനേകം ഉച്ചിട്ടമാർ.
ഒന്നൊന്നായ് പുറത്തെക്കൊഴുകും
വരികളിലൊരു അസുരാട്ടകലാശം.
ആത്മാക്കളും ..
ദേവതമാരും ..
മൂർത്തികളും ..
ആടി തിമിർക്കുന്നീ  തൂലിക തുമ്പിൽ .
ആട്ടവും താളവുമൊടുങ്ങുമ്പോൾ
അവശേഷിക്കുന്നീ പുസ്തകത്തിൽ
അനുഗ്രഹത്തിൻ മഞ്ഞകുറിപ്പാടുകൾ .

2014, മാർച്ച് 1, ശനിയാഴ്‌ച

മാന്ത്രികൻ

ഒന്ന് ചിന്തിക്കൂ ,
ഇവിടെ ഈ ഭൂമിയിൽ കറുപ്പിനും -
വെളുപ്പിനുമപ്പുറം വർണങ്ങളൊന്നുംഇല്ലായിരുന്നുവെങ്കിൽ
മഴവില്ലിൻ ഏഴഴകെന്നതൊരു കെട്ടുകഥയിൽ കുടുങ്ങിയേനെ .
കറുകറുത്തിലകൾക്കിടയിൽ വെളുത്ത പൂക്കൾ ചിരിച്ചേനെ .

അപ്പൊ ....
വെളുത്ത അകാശത്തിൽ
കറുത്ത മേഘങ്ങളോ
അതോ ..
കറുത്ത  അകാശത്തിൽ
വെളുത്ത മേഘങ്ങളോ

ഒന്നുകൂടി ചിന്തിച്ചു
നോക്കൂ ....,
ഇവിടെ ഈ ഭൂവിൻ മണങ്ങളൊക്കെ ഒരു രാത്രി വെളുക്കുമ്പോൾ
മറഞ്ഞുവെന്നാലോ, സുഗന്ധ രാജ്ഞിയാം മുല്ലപൂവുതൻ സൗരഭ്യമെല്ലാം
കവി മനം എങ്ങനെ വർണിച്ചിടും . എല്ലാ പൂക്കളുമിന്നു കടലാസ് പൂവായ്
ചമയുകില്ലേ .

എല്ലാത്തിനേയും കോർത്തിണക്കിയ ഈശന്റെ കഴിവിനെ
ഏറെ പുകഴ്ത്താതെ വയ്യ . മാന്ത്രികൻ  ഇവൻ മായാജാലക്കാരൻ
കണ്‍കെട്ട്‌  വിദ്യകളിൽ മനം കുളിർപ്പിക്കുന്നവൻ .

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

മരണം ..

മരണം ..
മരണം ഒരു തരത്തിൽ ഒരാനന്ദമാണോ ?
എല്ലാ തരത്തിലും ഒരു മോചനമായ് നിർവചിക്കാമോ ?
ദുഃഖങ്ങളിൽ  നിന്നും..
മോഹങ്ങളിൽ നിന്നും ..
ബന്ധങ്ങളിൽ നിന്നും ..
ബന്ധനങ്ങളിൽ നിന്നും ..
ബാധ്യതകളിൽ നിന്നും ..
സ്വപ്നങ്ങളിൽ നിന്നും ..
രോഗങ്ങളിൽ നിന്നും ..
.....എല്ലാത്തിൽ നിന്നും മോചിപ്പിക്കപെട്ടു ശാന്തമായ് ദൂരെയേതോ
സങ്കൽപ്പതീരം തേടി യാത്രയാകുന്ന ആത്മാവ് .
യോഗികൾ പ്രതീക്ഷിക്കുന്ന മുക്തി ഇതാണോ? മുക്തിയെന്നാൽ മോചനമെന്നല്ലേ ,
ശരീരത്തിൽ  നിന്നും മോചനം  നേടുന്ന ആത്മാവ് . ഭാരങ്ങൾ എല്ലാം നിമിഷനേരം കൊണ്ട്
ഭൂമിയിൽ ഉപേക്ഷിച്ചു അപ്പൂപ്പൻതാടി പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്ന്  മെല്ലേ ഇല്ലാതാകുന്നു .
കൂടെ കുറെയേറെ സ്വപ്നങ്ങളും ദുഃഖങ്ങളും എല്ലാം .ഇവിടെ ഒരു ജന്മം അവസാനിക്കപെടുന്നു .  

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

മാറ്റം

ഒരു മാറ്റം അത് അനിവാര്യമാണ്
എന്തിനും ഏതിനും .
ഒരു മാറ്റത്തിൽ നിന്നൂർജമുൾകൊണ്ടു
മാറണം  ഒരു  പുതിയ
തുടക്കത്തിലേക്ക് .
വേനലിന്റെ വറുതിയിലകപ്പെട്ട
തടാകത്തിലെ മീൻകുഞ്ഞുങ്ങൾ
ദിവസങ്ങൾ .
ഓരോ പിടച്ചിലിലൂടെയും 
ജീവൻ ചേർത്തു പിടിക്കുന്നു .
തെളിനീരിന്‍റെ സമ്പന്നത 
അവരുടെ നിനവുകളില്‍ നിറയുന്നു  .
മണൽകാറ്റിലും മറക്കപ്പെടാതെ
ഒരു തളിർനാമ്പ് മുളച്ചു നിൽക്കുന്നു .
നാളെയുടെ പ്രതീക്ഷയിൽ
ഒരു കറുത്ത മേഘത്തിനായ് .
ഇടക്കെവിടെയെക്കൊയോ
അരുടെയെക്കൊയോ മനസ്സുകളിൽ നിന്നും
ഓന്തുകൾ തലയുയർത്തി നോക്കുന്നു
രക്തദാഹികളായ ചുവന്ന ഓന്തുകൾ 

ചോദിക്കാതിരിക്കാനാവുന്നില്ലെനിക്ക് 
ഇവിടെ എനിക്കന്യമായ ആകാശം
ഇന്ന് നിനക്കെങ്ങനെ സ്വന്തമാകും.
കുതിക്കുവാൻ കൊതിക്കുന്ന
ചിറകുകളെ അമർത്തി പിടിക്കുന്നതാര് 
കൈവെള്ളയിൽ .

 ഒരു കടലുള്ളിൽ തിളക്കുന്നു -
കൊടും വേനലിൽ .
തിരകളില്ലാതെ  തിളക്കുന്ന കടൽ.
വേലിയേറ്റവും -
വേലിയിറക്കവുമില്ലാത്ത
 കടൽ .
കണ്ണുകളിലൂടെ വഴിതിരയുന്നു
തിളച്ചു തിളച്ചു പുറത്തേക്കു
ഒഴുകി രക്ഷപെടാൻ .

 മാറ്റം അത് അനിവാര്യമാകുന്നു
അതിൽ അവനവനെ തന്നെ
തിരിച്ചറിയാനാവുമെങ്കിൽ .
വശ്യമായ പുഞ്ചിരികളിൽ
മുഖമൊളിപ്പിച്ച വികൃത ഹൃദയങ്ങൾ
അകകാഴ്ചയിൽ നിനക്ക് പുറമേയ്ക്ക്
 തെളിയുമെങ്കിൽ  .

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

ജാലകത്തിന്റെ പ്രതീക്ഷകൾ

ഈ ജാലകത്തിൻ ഇത്തിരി
ചതുരവട്ടത്തിൻ  അപ്പുറമായ്
കാഴ്ച്ചകൾ കാത്തിരിക്കുന്നെന്നെ.
ഈ ജനലഴികൾക്കും പറയുവാൻ
ഏറെ കഥകളുണ്ടായിരിക്കണമിന്നു. 
ഓരോ കഥയുടെ ഒടുക്കവും
ഒരു മഴപെയ്യുമായിരിക്കുംമെന്നിൽ .
ഓരോ മഴയുടെ ഒടുക്കവും
ഞാൻ നിന്നെയും  തിരയുമായിരിക്കും
എന്റെ കാഴ്ച്ചകൾ എത്തുന്നിടം  വരെ.
മാമരപച്ച യും ആകാശ നീലയും
ജാലക പഴുതിലൂടൊളിച്ചു നോക്കും നേരം.
നിന്റെ ഓർമ്മകൾ ഒരുകടലായ്
എൻ മിഴികളിൽ തിരയിളക്കുന്നു .
ഇരച്ചു കേറുന്നയീ കരിഞണ്ടുകൾ
വരച്ചു തീർക്കുന്നയീ വേദനയുടെ
കവിതകൾക്കുമപ്പുറം
നുരച്ചു പൊന്തുന്നു  നിന്റെ ചിന്തകൾ,
എന്നോ പെയ്തു തീർന്നിട്ടും
 പൊഴിച്ചുകൊണ്ടിരിക്കുന്നു
മരങ്ങൾ നിന്നെ ഇപ്പോഴും എന്നപോലെ.
മങ്ങിയ കാഴ്ച്ചകളിൽ
പരക്കുന്നീ വർണ്ണങ്ങൾ
നീ പ്രണയത്തിൽ ചാലിച്ച്
ഉപേക്ഷിച്ചവ എങ്കിലും .
കാത്തു സൂക്ഷിക്കുന്നു
ഈ മുടിച്ചുരുളുകൾ
പൊഴിഞ്ഞു പോയതെങ്കിലും
നിനക്ക് പ്രീയപെട്ടവ .
തറച്ചുകേറുന്ന സൂചിമുനയിൻ
വേദനകളെ  മറക്കുവാൻ
ഓർക്കുന്നു ഞാൻനിൻ മുഖം,
നിന്നോർമകളിൽ ഇന്നെൻ
മുഖമില്ലെന്നാകിലും. 
മരുന്ന്ഗന്ധമെന്നറച്ചു നീ-
യെങ്കിലും പ്രീയമെനിക്കീ
കുടുസുമുറിയും ജാലകവും
ഇവിടെ നിന്നോർമകളും ഞാനും
പിന്നെയീ ജാലകത്തിൻ പ്രതീക്ഷകളും
മാത്രം .

*************************



2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

എന്റെ ഏകാന്തത

എന്റെ ഏകാന്തത
എന്റെ പ്രണയം
എന്റെ വിരഹവും
എന്റെ സ്വപ്നങ്ങളുടെ
വിതഭൂമിയും.

എന്റെ കിനാവിൽ
പ്രണയം പൂക്കുന്നതും
അതിൽ വിരഹം
 തേങ്ങുന്നതും
ഈ  ഏകാന്തതകളിൽ മാത്രം.

എന്റെ സ്വപ്നങ്ങളിലെ
പച്ചപ്പുകൾ പൂക്കുന്നതും
ആ മരച്ചില്ലകളെ
കാറ്റുലക്കുന്നതും 
ഈ  ഏകാന്തതകളിൽ മാത്രം.

അക്ഷര ശലഭങ്ങളിവിടെ
പറന്നിറങ്ങുന്നതും
ഈ നിശാഗന്ധിതൻ
പാതിരാ സുഗന്ധം
gulmoharmagazine@gmail.com
പരത്തുന്നതും 
 ഈ  ഏകാന്തതകളിൽ മാത്രം.

 ഈ മരുഭൂമിയിൽ
ചിലപ്പോളൊരു മഴയിൽ
നറു വസന്തം വിരിക്കുന്നതും
പെയ്യാതെ കുറുമ്പുന്ന
മേഘ കുഞ്ഞിനെ
കിഴുക്കുന്നതും 
ഈ ഏകാന്തതകളിൽ മാത്രം .

 എന്റെ ഏകാന്തത
 എന്റെ  പ്രണയിനി
ഇവിടെ സ്വപ്‌നങ്ങൾ
 കൊയ്യുന്നു ഞാൻ.









2014, ഫെബ്രുവരി 9, ഞായറാഴ്‌ച

പ്രണയമേ

പ്രണയമേ
എന്റെ ഓർമകൾ
 നിന്നെ തിരയുകയാണ് ഇന്ന്.
എന്റെ മനസ്സാകട്ടെ
നിന്നെ മറക്കാൻ ശ്രെമിക്കുകയും.
നിന്റെ  ചോദ്യങ്ങളുടെ
ഉത്തരമായിരുന്നു ഞാൻ .
നിനക്കാശ്വസിക്കാനൊരു
അരയാൽ തണലും ഞാൻ
തന്നെയായിരുന്നു .
എന്റെ ഹൃദയ വേരുകൾ
എപ്പോളും നിന്നിലേക്ക്
നീണ്ടിരുന്നു .
നീ എന്നിലേക്ക്‌ പെയ്ത മഴകൾ
ഞാൻ നിന്നിൽ എണ്ണിതീർത്ത
നിന്റെ ചിന്തകളുടെ
തിരകൾ ..
ഭൂമിക്കും ആകാശത്തിനും
കൊടുക്കാതെ നിനക്കും
എനിക്കുമായ് പങ്കുവെച്ച
എന്റെ സ്വപ്‌നങ്ങൾ.
 ഹാ ..ഓർക്കുക ദുഷ്കരം.
ഇന്ന് നീയൊ ഞാനോ
അല്ലെങ്കിൽ നമ്മുടെ മനസ്സുകളോ
അകലെയായത് .
എങ്കിലും നിന്റെ നനുത്ത വിരൽ
സ്പർശത്തിൻ ഓർമ്മകൾ
എന്റെ പുലർക്കാല സ്വപ്നങ്ങൾക്ക്
ചന്ദനം  ചാർത്തിയിരുന്നു .
എന്റെ മനസ്സ് നിറഞ്ഞു
 കവിഞ്ഞൊഴുകുന്ന
നിന്റെ സ്നേഹത്തിൽ
ഞാനറിയുന്നെൻ  പ്രണയമേ .
ഞാൻ എന്നേ നിന്നിൽ
 നഷ്ടപെട്ടിരുന്നുവെന്ന് .
ഞാൻ നീയായിരുന്നുവെന്നു .



2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേഽവലംബ്യലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവയം

ചകാരചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം..


ശിവതാണ്ഡവസ്തോത്രം ..ആണ് ..ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു  ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും.

എന്റെ വീടിന്റെ പുലമ്പലുകൾ

എന്റെ വീടെന്നോടു  പറയുന്നു
വൈകുന്നേരങ്ങളിൽ കൂടെ
 നടക്കാൻ ചെല്ലണമെന്നു

പണ്ടത്തെ പോലെ
എനിക്ക് സ്നേഹമില്ലാന്ന്-
അയലത്തെ വീടിനെ
ചൂണ്ടി ചിണുങ്ങുന്നു.

സായാഹ്നങ്ങളിൽ
ഒരുമിച്ചിരിക്കുന്നില്ലാന്നു
കളിവാക്കുകളിൽ
പൊട്ടിചിരിക്കുന്നില്ലാന്നു
 ഊണുമേശയിൽ
പാത്രങ്ങൾ പറയുന്നില്ലാന്നു
കുഞ്ഞു   കഥകളിൽ
ഉറക്കുന്നില്ലാന്നു
എന്തിനു കണ്‍നിറയേ കണ്ടിട്ട്
കാലമേറെയായെന്നു .

വീടറിയുന്നില്ലല്ലോ
എന്റെയീ പാച്ചിലുകൾ
കഴുത്തിലെ കാണാ-
കയറിന്റെ കുരുക്കുകൾ
സായാഹ്നങ്ങൾ കട്ടെടുത്ത
ഫയലുകൾ
പാർട്ടികളിൽ കുരുങ്ങുന്ന
രാത്രികൾ
കാത്തിരുന്നു മയങ്ങി പോകുന്ന
കുഞ്ഞികണ്ണൂകൾ 
ഊണുമേശയിൽ
ഉറങ്ങി തീരുന്നവളുടെ സ്വപ്‌നങ്ങൾ
ഭാവി ഭദ്രമാക്കാൻ എന്ന് പേര്
എന്നിട്ട് ജീവിതമോ ?




കുന്നിക്കുരു

കടുത്ത വേനൽ
വരണ്ട മനസ്സ്
മരുഭൂമിയോളം
പരന്ന ചിന്തകൾ

പ്രളയം
അതെപ്പോ വേണെലുമാകാം 
ചിലപ്പോൾ
ഒരു മഴയിൽ നിന്നും
അല്ലെങ്കിൽ
ഇരു  മിഴിയിൽ നിന്നും

സ്വപ്‌നങ്ങൾ
ചിത്രശലഭങ്ങൾ
കാണാൻ നല്ല ഭംഗി
പക്ഷെ കൈയിലെത്തുന്നില്ല  .

വാക്കുകൾ
മുറിച്ചിട്ട ഗൌളിയുടെ വാൽ
തെറിച്ചു വീണു
പിടക്കുന്നു

ജീവിതം
കനലായെരിയുന്നു
ഒരു നിമിഷം മതി
അണയാനും
ആളാനും .

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ആശുപത്രി

ചുവരുകൾക്ക്  തൂവെള്ള നിറമായിരുന്നു
എന്നിട്ടും എനിക്കിഷ്ടമല്ലായിരുന്നു.
ഞാൻ നോക്കുമ്പോളെല്ലാം അതിനു
നിസ്സഹയാതയുടെ നെടുവീർപ്പിന്റെ
നിറമായിരുന്നു .
സ്ട്രെകച്ചറിന്റെ വീൽതാളത്തിനവസാനം
വേദനയും കരച്ചിലുമാണ് .
ഒപ്പമെത്താൻ കൂടെയോടുന്ന
കാലുകളെ കണ്ണാടി വാതിലുകൾ
തടഞ്ഞു നിർത്തുന്നു.
മഴവില്ലിൻ നിറങ്ങളിൽ
മരുന്നുകൾ കുഴലുകളിലൂടൊഴുകുന്നു
ഞരമ്പുകളിലേക്ക് ചേരാൻ.
വെള്ളയുടുപ്പിട്ട മാലാഖമാർ
എവിടെയും സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്നു.
മരുന്നുകളുടെ കുറിപ്പടികൾ
രോഗിയിലേക്കും , രോഗിയിൽനിന്നു
മരുന്ന് പുരയിലേക്കും
ജൈത്രയാത്ര തുടരുന്നു.
അക്ഷമരായവരെയും , ഏറ്റം  ദൈന്യരായവരെയും
കസേരകൾ ഒരുപോലെ സ്വീകരിച്ചിരുത്തുന്നു .
ജനനവും മരണവും
രണ്ടു വാതിലുകൾക്കപ്പുറവും
ഇപ്പുറവുമായ്  മുഖത്തോടു
മുഖം നോക്കി നിന്നു .
ഇടയിൽ താളാത്മകമായ്‌
കറങ്ങുന്ന പങ്കയും
മൊഴിയുന്നതേതോ മരുന്നിന്റെ
ജെനറിക് പേര് .
പൂമുഖത്തെ ചില്ലുകൂട്ടിൽ
ഇരിക്കുന്ന മാടപ്രാവിന്റെ
മുഖത്തെ പുഞ്ചിരി മായുന്നില്ല .
വീട്ടിൽ ഉപേക്ഷിച്ചു പോന്ന
അതിന്റെ വ്യാകുലതകളെ
ആരും കാണുന്നുമില്ലാ .
ചൂലുകൊണ്ടടിച്ച്‌ നോക്കി
തുണി നനച്ചു തുടച്ചും നോക്കി
എന്നിട്ടും പോകുന്നില്ലീ
മനസ്സിൽ പിടിച്ച " മാറാല "